മുംബൈ: റെയ്മണ്ട്സ് ലിമിറ്റഡ് എന്ന വൻ വസ്ത്ര ബ്രാൻഡ് പടുത്തുയർത്തിയ ഡോ. വിജയ്പത് സിംഘാനിയെ ഒരുപക്ഷേ ആരും തന്നെ മറന്നിട്ടുണ്ടാവില്ല. എന്നാൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. തന്റെ സാമ്പത്തിക സ്ത്രോതസ്സുകളെല്ലാം മകൻ കൈയ്യടക്കിയപ്പോൾ സിംഘനി അക്ഷരാർത്ഥത്തിൽ തളർന്നു പോയി.
മകൻ ഗൗതമാണ് തന്നെ ഈ നിലയിൽ എത്തിച്ചതെന്നാണ് സിംഘാനിയ പറയുന്നത്. ബിസിനസ് മുഴുവൻ കൈയടക്കിയ മകൻ തന്നെ പരിഗണിക്കുന്നു പോലുമില്ലെന്ന് സിംഘാനിയ പറഞ്ഞു. സിംഘാനിയ ഇന്ന് തെക്കൻ മുംബൈയിലെ വാടക വീട്ടിലാണ് താമസം. സമ്പന്നരുടെ വാസകേന്ദ്രമായ മലബാർ ഹിൽസിലെ 36 നിലയുള്ള ജെ.കെ ഹൗസിലുള്ള ഫ്ലാറ്റിന് അവകാശം ഉന്നയിച്ച് ബോംബെ ഹൈക്കോടതിയിൽ അദ്ദേഹം കേസ് കൊടുത്തതോടെയാണ് സിംഘാനിയയുടെ ഇപ്പോഴത്തെ അവസ്ഥ പൊതുശ്രദ്ധയിൽ വരുന്നത്.
കമ്പനിയിലെ ആയിരം കോടിയുടെ തന്റെ ഓഹരികൾ മുഴുവൻ മകന് നൽകിയ സിംഘാനിയയെ മകൻ കൈയൊഴിയുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. ഇപ്പോൾ വീണ്ടും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുകയാണ്. ആകെയുണ്ടായിരുന്ന കാറും അവരെടുത്തുകൊണ്ടുപോയി. സിംഘാനിയയുടെ പരാതി ഫയലിൽ സ്വീകരിച്ച കോടതി റെയ്മണ്ട്സിന് നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: