കൊച്ചി: സിനിമാ രംഗത്തെ പ്രശ്നങ്ങളില്‍ ശക്തമായ നിലപാടെടുത്തതാണ് തനിക്കെതിരെ ശത്രുക്കള്‍ ഉണ്ടാവാന്‍ കാരണമെന്ന് നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് ഹൈക്കോടതിയില്‍ നല്കിയ ജാമ്യ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.
സിനിമാ രംഗത്തെ ചില മേഖലകള്‍ കുത്തകകയായി കൈവശം വച്ചിരുന്നവര്‍ തക്കം പാര്‍ത്തു. സിനിമയുടെ വിവിധ മേഖലകളിലേക്കുള്ള തന്റെ രംഗപ്രവേശം ഇവരെ അസ്വസ്ഥരാക്കി. 2016 ലെ ക്രിസ്മസ് കാലത്ത് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് സമരത്തിലായി. നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ സ്വന്തമെന്നപോലെയാണ് സംഘടന കൊണ്ടു നടന്നത്.
ഇവരുടെ സമരം സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രി ഇടപെട്ടിട്ടും പരിഹരിക്കാനായില്ല. ഇതിനിടെ ശരിയായി ചിന്തിക്കുന്ന ചില തിയേറ്റര്‍ ഉടമകള്‍ വന്നു കണ്ടു. തുടര്‍ന്ന് തിയേറ്റര്‍ ഉടമ കൂടിയായ താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഫിയോക്ക് എന്നപേരില്‍ പുതിയ സംഘടനയുണ്ടാക്കി. ഇതേത്തുടര്‍ന്ന് ലിബര്‍ട്ടി ബഷീര്‍ തനിക്കെതിരെ വിഷം തുപ്പാന്‍ തുടങ്ങി.
കേസിലെ പരാതിക്കാരിയോ സാക്ഷികളോ കേസില്‍ തനിക്കു പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താര സംഘടനയായ അമ്മ ഫെബ്രുവരി 19 ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഇത് തനിക്കെതിരെയാണെന്ന് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിച്ചു. ഇതേ തുടര്‍ന്നു സംശയത്തിന്റെ നിഴലിലായി. മാസങ്ങളോളം തുടര്‍ന്ന കുപ്രചരണങ്ങളുടെയും ശത്രുക്കളുടെ ഗൂഢാലോചനയുടെയും ഫലമായിട്ടാണ് കേസില്‍ അറസ്റ്റ് ചെയ്തത്.
കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. തന്നെ തകര്‍ക്കാനുള്ള എളുപ്പ വഴിയായി ചിലര്‍ ഈ കേസ് ഉപയോഗിക്കുകയായിരുന്നു. മലയാളത്തില്‍ 140 സിനിമകളിലഭിനയിച്ച് ജനപ്രിയനായി മാറിയ തന്നെ ഒറ്റരാത്രി കൊണ്ട് വില്ലനായി ചിത്രീകരിച്ചു. ഈ കേസില്‍ ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്കി മൂന്നു മാസം കഴിഞ്ഞ് ജൂലായ് പത്തിനാണ് തന്നെ അറസ്റ്റ് ചെയ്തത്.
ജൂലായ് 24 ന് നല്കിയ ജാമ്യ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. നിര്‍ണായക തെളിവായ മൊബൈല്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒളിവില്‍ പോയ ഡ്രൈവര്‍ അപ്പുണ്ണി, പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രദീഷ് ചാക്കോ എന്നിവരെ ചോദ്യം ചെയ്യാനായില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്.
എന്നാല്‍ ഇതിനു ശേഷം അപ്പുണ്ണിയെ പല തവണ ചോദ്യം ചെയ്തു. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന് കണ്ടെത്തി രണ്ട് അഭിഭാഷകരെ കേസില്‍ പ്രതിയാക്കി, ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: