ന്യൂദല്‍ഹി: വൈക്കം സ്വദേശിയായ ഹോമിയോ വിദ്യാര്‍ഥി അഖിലയെ ആസൂത്രിതമായി മതംമാറ്റിയ കേസില്‍ ഹര്ജിക്കാരന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. അഖിലയെ വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷെഫീന്‍ ജഹാനെ കോടതി കുടഞ്ഞത്. എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തപ്പോഴായിരുന്നു ഇത്. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഹര്ജിക്കാരന് ആഗ്രഹിക്കുന്നില്ല. എന്‍ഐഎ അന്വേഷണത്തെ എന്തിനാണ് സംശയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ഷെഫീന്‍ ജഹാന് ഭീകരവാദ ബന്ധമുള്ളതായി പെണ്‍കുട്ടിയുടെ പിതാവ് അശോകന് നേരത്തെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് ഷെഫീന്റെ പശ്ചാത്തലം സംബന്ധിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഈ മാസം നാലിന് സുപ്രീംകോടതി എന്‍ഐഎയോട് ആവശ്യപ്പെട്ടു. അന്വേഷണം നടത്തിയത് കേരള പോലീസാണെന്നും എന്‍ഐഎയുടെ കയ്യില്‍ വിവരങ്ങളില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് ഇന്നലെ കോടതിയെ അറിയിച്ചു. കേന്ദ്ര ഏജന്‍സികളായ എന്‍ഐഎയോ സിബിഐയോ അന്വേഷിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന് തയ്യാറാണെന്ന് എന്‍ഐഎയും വ്യക്തമാക്കി.
എന്നാല്‍ ഇത് ഷെഫീന്‍ ജഹാന്റെ അഭിഭാഷകന് ഹാരിസ് ബീരാന് എതിര്‍ത്തു. ഹര്ജിക്കാരന് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഫയലുകള്‍ പരിശോധിച്ചാല്‍ മാത്രം മതിയെന്നും വാദിച്ച ബീരാന് എന്തിനാണ് കേരള പോലീസിനെ കോടതി സംശയിക്കുന്നതെന്നും ചോദിച്ചു.
തുടര്‍ന്നാണ് കോടതി കടുത്ത പരാമര്‍ശം നടത്തിയത്. കേരള പോലീസിനെ സംശയിക്കുന്നില്ല.
എന്‍ഐഎ അന്വേഷിക്കരുതെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. താങ്കള്‍ എന്‍ഐഎയെ സംശയിക്കുകയാണോ. ദുരുദ്ദേശ്യത്തോടെയാണ് എന്‍ഐഎ അന്വേഷണത്തെ ഹര്ജിക്കാരന് എതിര്‍ക്കുന്നത്. സംഭവത്തിന്റെ മുഴുവന്‍ കാര്യങ്ങളും പുറത്തുവരേണ്ടതുണ്ട്. ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച കോടതി അഭിപ്രായം കേസ് ഫയലില്‍ രേഖപ്പെടുത്തുകയും ചെയ്തു. ഷെഫീന്റെ മറുപടി കൂടി കേട്ടതിന് ശേഷം എന്‍ഐഎ അന്വേഷണം സംബന്ധിച്ച് തീരുമാനിക്കും. കേസ് 16ന് വീണ്ടും പരിഗണിക്കും.
അന്വേഷണ വിവരങ്ങള്‍ കേരള പോലീസ് എന്‍ഐഎക്ക് നല്‍കണം
ന്യൂദല്‍ഹി: അഖിലയെ മതംമാറ്റിയതുമായി ബന്ധപ്പെട്ട കേസ് രേഖകളും അന്വേഷണ വിവരങ്ങളും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് കൈമാറാന്‍ കേരള പോലീസിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. അഖിലയുടെ മതംമാറ്റം ഒറ്റപ്പെട്ട സംഭവമാണോ, അതോ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. എന്‍ഐഎയുമായി പോലീസ് കൂടിയാലോചന നടത്തുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും വേണം. കോടതി വ്യക്തമാക്കി.
ചില മാധ്യമങ്ങള്‍ കേസിനെ സൂചിപ്പിക്കാന്‍ ലൗ ജിഹാദ് എന്ന പദം ഉപയോഗിക്കുന്നതായി ഹര്ജിക്കാരന് പരാതിപ്പെട്ടു. ലൗ ജിഹാദെന്ന വാക്ക് തങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിലോ സമൂഹമാധ്യമങ്ങളിലോ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതിന് പിന്നില്‍ കോടതിയല്ലെന്നും ഇതിന് പിന്നാലെ പോകാനില്ലെന്നും ബെഞ്ച് പറഞ്ഞു.
മെയ് 25നാണ് അഖിലയും ഷെഫീന്‍ ജഹാനുമായുള്ള വിവാഹം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയത്. അഖിലയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. ഇതിനെതിരെയാണ് ഷെഫീന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: