മട്ടന്നൂര്‍: നഗരസഭയിലെ ഉന്നതസ്ഥാനത്തുള്ള സിപിഎം നേതാവ് തിരഞ്ഞെടുപ്പ് ദിവസം മഹിളാ പ്രവര്‍ത്തകയെ കയ്യേറ്റം ചെയ്തതായി പരാതി. പെരിഞ്ചേരി പോളിങ് ബൂത്തിലാണ് യുവതി മര്‍ദനത്തിനിരയായത്. നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും യുവതി പരാതി നല്കി. ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ നേതാവിന്റെ ഭാര്യയും മഹിളാ അസോസിയേഷന് പ്രവര്‍ത്തകയുമായ യുവതിയോട് നഗരസഭയിലെ സ്ഥാനം ഒഴിയുന്ന നേതാവ് അപമര്യാദയായി പെരുമാറുകയും മര്‍ദിക്കുകയുമായിരുന്നുവെന്നു പറയുന്നു. പോളിങ് ഏജന്റായിരുന്ന യുവതി ഓപ്പണ്‍ വോട്ട് സംബന്ധിച്ചു നേതാവിനോട് ചോദിക്കാന്‍ ചെന്നപ്പോഴാണ് നേതാവ് ക്രൂരമായി പെരുമാറിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഭര്‍ത്താവും നേതാവും തമ്മില്‍ വാക്കേറ്റവും നടന്നു. പൊലീസില്‍ പരാതി നല്കാന് ശ്രമിച്ചപ്പോള്‍ പാര്ട്ടിക്കാര് ഇടപെട്ട് പിന്തിരിപ്പിക്കുകയും പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കുകയുമായിരുന്നു. പട്ടികവിഭാഗത്തില്‍പ്പെട്ട സ്ത്രീയായതിനാല്‍ പൊലീസ് കേസെടുത്താല്‍ നേതാവ് ഉടന്‍ റിമാന്ഡിലാകുമെന്നു കണ്ടാണ് പാര്ട്ടിക്കാര് കേസില്ലാതെ ഒതുക്കിയത്. തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരില്‍ പലരില്‍ നിന്നായി വന്‍ തുക വാങ്ങുകയും രസീതു നല്‍കാതെ പണം കൈക്കലാക്കുകയും ചെയ്തതായി ഈ നേതാവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പരാതിയുണ്ട്. നഗരസഭയിലെ പദവി ഉപയോഗിച്ചു സ്വന്തമായി ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയതായും പരാതി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: