ചെറുപുഴ:കഞ്ചാവ് വില്പന നടത്തുന്ന യുവാവിനെ പുളിങ്ങോത്ത് വച്ച് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കോലുവള്ളിയിലെ പുള്ളോലിക്കല്‍ രാജു ചാക്കോയുടെ മകന് കടുമേനി പട്ടയങ്ങാനത്ത് താമസക്കാരനായ പുളോലിക്കല് ജോജി (23) യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചെറുപുഴ എഎസ്ഐ ജോണ്‍, ശ്രീകാന്ത്, സന്തോഷ് എന്നിവരങ്ങുന്ന പോലീസ് സംഘമാണ് പുളിങ്ങോം കര്‍ണാടക വനത്തിലേക്കുള്ള പാലത്തില്‍ വച്ച് കെഎല്‍ 59 ഡി 7563 നമ്പര്‍ ഓട്ടോറിക്ഷ സഹിതം ഇയാളെ പിടികൂടിയത്. കൂടെ മേട്ടോര്‍ ബൈക്കില്‍ മറ്റ് രണ്ടുപേരും ഉണ്ടായിരുന്നുവെങ്കിലും ഇവരെ വിട്ടയയച്ചതായി സൂചനയുണ്ട്. ചെറുപുഴ ബസ്സ്റ്റാന്റ് കമ്പിപ്പാലം റോഡിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ യുവാവ് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് സംശയിക്കുന്നുണ്ട്. ഈ യുവാവിനെയും ബൈക്കുമാണ് വിട്ടയച്ചതായി പറയുന്നത്.
കഴിഞ്ഞ മാസം കോഴിക്കോട് വച്ച് പുളിങ്ങോം സ്വദേശിയെ ബൈക്ക് സഹിതം കഞ്ചാവുമായി പിടികൂടിയിരുന്നു. സ്വന്തമായി ബൈക്ക് നല്കി യുവാക്കളെ ലഹരിമരുന്ന് വില്‍പ്പനയ്ക്ക് അയക്കുന്ന വന്‍ സംഘങ്ങളാണെന്നും ഇതിന്റെ തലവന്മാരെ പിടികൂടാതെ ഇത്തരം ചെറിയ കണ്ണികളെ പിടികൂടി കേസ് ഒതുക്കിത്തീര്‍ക്കുന്ന പതിവ് ശൈലിയാണ് പിന്തുടരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മലയോരത്ത് കഞ്ചാവ് എത്തിക്കുന്ന സംഘത്തെ പിടികൂടാന്‍ ശക്തമായ നടപടിയുണ്ടായാല്‍ മാത്രമേ പോലീസിന്റെ ലഹരി വിരുദ്ധ കാമ്പയിന് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയൂ. മലയോരത്ത് വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ടാണ് ലഹരി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: