ജൂലൈ 27 ന് ശ്രീകാര്യത്ത് നടന്ന രാജേഷ് വധവും, തുടര്‍ന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ സംഭവവും സിപിഎമ്മിന്റെ പ്രതിച്ഛായയ്ക്ക് വലിയ പ്രഹരമേല്‍പ്പിച്ചു. ഇത് മറികടക്കാനുള്ള ശ്രമമാണ് കോടിയേരി ബാലകൃഷ്ണന് ആഗസ്റ്റ് മൂന്നിന് പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തിലൂടെ നടത്തുന്നത്. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തേണ്ട രീതിയില്‍ ക്രമസമാധാനം തകര്‍ന്നത് കേരളത്തില്‍ മാത്രമാണ്.
സിപിഎമ്മുകാര്‍ പ്രതികളാകുന്ന എല്ലാ അക്രമങ്ങളും വ്യക്തിപരമായ കാരണങ്ങളാലുള്ള സംഘട്ടനമാണെന്നും, സിപിഎമ്മുകാര്‍ എവിടെയെങ്കിലും ആക്രമിക്കപ്പെട്ടാല്‍ അത് രാഷ്ട്രീയ സംഘട്ടനമാണെന്നുമുള്ള വിചിത്രവാദമാണ് കോടിയേരി തന്റെ ലേഖനത്തില്‍ ഉന്നയിക്കുന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് പോലീസ് സഹായത്തോടെ സിപിഎം കൗണ്‍സിലര്‍ തകര്‍ക്കുന്ന ദൃശ്യം കണ്ട മലയാളികള്‍ക്കാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങളെ അപലപിക്കാതെ കോടിയേരി ‘ശാന്തി സന്ദേശം’ നല്‍കുന്നത്.
സാക്ഷരതയില്‍ മുന്നിട്ടുനില്ക്കുന്ന സംസ്ഥാനത്ത് കഴിഞ്ഞ 17 മാസത്തിനുള്ളില്‍ 16 രാഷ്ട്രീയ കൊലപാതകങ്ങള്‍! ഇന്ത്യയില്‍നിന്ന് ഐഎസില്‍ ചേരുവാന്‍ പോകുന്നത് മലയാളികള്‍ മാത്രം! 30 വര്‍ഷം മുന്‍പ് ഏഴ് സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന് എംപിമാര്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ടു സംസ്ഥാനത്തേക്ക് ചുരുങ്ങി. ദേശീയതലത്തില്‍ സിപിഎമ്മിന്റെ വോട്ടു ശതമാനം പകുതിയായി കുറഞ്ഞു. 1989 ല്‍ 40 എംപിമാര്‍ ഉണ്ടായിരുന്നെങ്കില്‍ 2014 ല്‍ അത് ഒമ്പതായി. ഇഎംഎസ്, എകെജി, സുന്ദരയ്യ തുടങ്ങിയവരുടെ സ്ഥാനത്ത് ജനസ്വാധീനമില്ലാത്ത കാരാട്ടും യെച്ചൂരിയും കയറിയിരിക്കുന്നു. പാര്‍ട്ടിയംഗങ്ങളില്‍ 25 വയസ്സില്‍ താഴെയുള്ളവര്‍ ഏഴ് ശതമാനം മാത്രം. 20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത 727 അംഗങ്ങളില്‍ 30 വയസ്സില്‍ താഴെയുള്ളവരായി രണ്ടുപേര്‍ മാത്രം. 600 പേരും 50 വയസ്സു കഴിഞ്ഞവര്‍. പതനത്തിന്റെ ദുരന്തമുഖം മറച്ചുപിടിക്കാന്‍ ഒരു കീറിയ ചെങ്കൊടിയും. പാടിത്തേഞ്ഞ വിപ്ലവഗാനങ്ങളുംകൊണ്ട് എത്രനാള്‍ കഴിയും!
രവി, കോട്ടയം
ആ ഉദ്യോഗസ്ഥര്‍ സ്ഥാനത്തുണ്ടാകരുത്
”അത്ലറ്റിക് ഫെഡറേഷന് സ്വന്തം താരത്തെ ലോകമീറ്റില്‍ പങ്കെടുക്കും മുമ്പ് തോല്‍പ്പിച്ചു” എന്നാണ് പി.യു.ചിത്ര നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ ശക്തമായ പരാമാര്‍ശം. ” ഇന്ത്യയില്‍ മാത്രമേ ഇത് നടക്കൂ; സാമ്പത്തിക നഷ്ടപരിഹാരം നല്‍കിയാല്‍പോലും ലോക ചാമ്പ്യന്‍ഷിപ്പിലെ നഷ്ടപ്പെട്ട അവസരത്തിനു പകരമാവില്ല” എന്നും കോടതി പരാമര്‍ശിച്ചു.പി.യു.ചിത്രയെ ഒഴിവാക്കാന്‍ കാരണക്കാരനായ ഫെഡറേഷന് ഭാരവാഹികള്‍ക്ക് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല. അവരെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ കോടതി ഉത്തരവിടണം. മാത്രമല്ല, ചിത്രക്ക് അര്‍ഹമായ നഷ്ടപരിഹാരം ആ ഭാരവാഹികളുടെ കയ്യില്‍നിന്ന് ഈടാക്കുകയും വേണം.ഉത്തരവാദിത്വമില്ലാത്ത നിലപാടുകളെടുക്കുന്ന ഇത്തരക്കാര്‍ക്കെതിരെ വ്യക്തിപരമായി ബാധിക്കുന്ന നടപടികളെടുത്താലേ ഇവരെപ്പോലുള്ളവരുടെ താന്‍പോരിമ അവസാനിക്കൂ. അതിന് കോടതികളും സര്‍ക്കാരും തയ്യാറാവുക തന്നെ വേണം.
രാമചന്ദ്രന് പാണ്ടിക്കാട്, ജില്ലാ സെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം, മലപ്പുറം
കൊപ്പം ഒരുക്കി കാത്തിരിക്കുന്നവരെ നിയമലംഘകരാക്കണം
ആള്‍മറയില്ലാത്ത കിണറ്റിലും, കുഴല്‍ക്കിണറിനുവേണ്ടി കുഴിയെടുത്ത് ഉപേക്ഷിച്ച ബോര്‍ഹോളിലും വീണുമരിക്കുന്ന നിരപരാധികളായ മനുഷ്യരുടേയും മിണ്ടാപ്രാണികളുടേയും എണ്ണം നാള്‍ക്കുനാള്‍ ഏറിവരുന്നു. കാട്ടില്‍ ആനയെ പിടിക്കാന്‍, ആല്ലെങ്കില്‍ ഒളിപ്പോരാളികള്‍ എതിരാളികളെ കുടുക്കാന്‍ കെണിവെച്ചപോലെയാണ് ചില കിണറുകളുടെ അവസ്ഥ.
പൂക്കളം ഒരുക്കാന്‍ പുതേടി ഇറങ്ങിയ എന്‍ജിനീയറിങ് അദ്ധ്യാപിക ഓണക്കാലത്ത് ആള്‍മറയില്ലാത്ത കിണറ്റില്‍ അബദ്ധത്തില്‍ വീണ് മരിച്ചതും ഞെട്ടലോടെ ജനം കേട്ടു. ചിറയിന്‍കീഴില്‍ ഒരിക്കല്‍ മുന്നുവയസ്സുള്ള നിരപരാധിയായ പെണ്‍കുഞ്ഞ് മതിയായ ഉയരമില്ലാത്ത ചുറ്റുമതിലുള്ള കിണറ്റില്‍ വീണ് മരിച്ചിരുന്നു. അങ്ങനെ പോകുന്നു നീണ്ട പട്ടിക. ഇപ്പോഴിതാ ആള്‍മറയില്ലാത്ത കുടുസായ പൊട്ടക്കിണറില്‍ ആന വീണ് ദാരുണമായി ചെരിഞ്ഞ സംഭവം. ഇത്തരം കൊപ്പം ഒരുക്കി നിരപരാധികളായവരെ കൊല്ലാന്‍ കാത്തിരിക്കുന്നവരെ നിയമത്തിന്റെ കുരുക്കില്‍ വീഴ്ത്തണം.
ഹൃദയ ഭേദകമായ വാര്‍ത്തകള്‍ ദിവസമെന്നോണം പത്രത്തില്‍ കാണുന്നു. പക്ഷേ പ്രതിവിധി ആരും കാണുന്നില്ല. കെട്ടിടങ്ങള്‍ പണിയുമ്പോള്‍ മുകള്‍നിലയിലുള്ള തുറസ്സായ വ്രാന്തയ്ക്ക് നിശ്ചിത ഉയരത്തിലുള്ള അരമതില് അല്ലെങ്കില്‍ ഗ്രില്‍ വയ്ക്കണമെന്നാണ് കെട്ടിടനിര്‍മ്മാണ ചട്ടത്തില്‍ പറഞ്ഞിരിക്കുന്നത്. കിണറിനും നിശ്ചിത ഉയരമുള്ള ആള്‍മറയില്ലാത്ത നിലത്തിനുസമം കിടക്കുന്ന എത്രയോ കിണറുകളാണ് കാണാന്‍ കഴിയുക. ഇനിയും അത്യാഹിതങ്ങള്‍ ഉണ്ടായികൂടാ. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമം ഉണ്ടാക്കുകതന്നെ വേണം. അകാലമരണങ്ങള്‍ തടയേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്.
കാവല്ലൂര്‍ ഗംഗാധരന്, ഇരിങ്ങാലക്കുട
പ്രതികരിക്കാൻ ഇവിടെ എഴുതുക: