കുമളി: ഏലത്തോട്ടത്തില്‍ നിന്നും കീടനാശിനി തളിക്കുന്ന മോട്ടോര്‍ മോഷ്ടിച്ച കേസില്‍ മൂന്ന് പേര് പോലീസ് പിടിയിലായി. കുമളി ആനവിലാസം സ്വദേശികളായ വളളിയാംതടം പുളിക്കപ്പറമ്പില്‍ രാജുമോന് (പട്ടാണി പ്രദീപ് -27), കല്ലേപ്പുരമേട് ചേരുംതടത്തില്‍ സജി മാത്യു (41), തഴവേലില് വീട്ടില്‍ ബിജു (45) എന്നിവരാണ് കുമളി പോലീസിന്റെ പിടിയിലായത്. 2016 സെപ്തംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ആനവിലാസം നെടുംതൊട്ടിയിലെ സ്വകാര്യ ഏലത്തോട്ടത്തില്‍ കീടനാശിനി തളിക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന മൂന്ന് എച്ച്.പി മോട്ടോറാണ് ഇവര്‍ മോഷ്ടിച്ചു മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിയത്. മോട്ടോര്‍ സൂക്ഷിച്ചിരുന്ന സ്റ്റോറിന്റെ താഴ് ആക്സോബ്ലേഡ് ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷമാണ് മോഷണം നടത്തിയത്.
സജി മാത്യുവിന്റെ ബന്ധുവിന്റെ മോട്ടോര്‍ ആണെന്നറിയിച്ച് 25,000 ത്തോളം രൂപ വിലമതിക്കുന്ന മോട്ടോര്‍ 13000 രൂപയ്ക്ക് ആനവിലാസം സ്വദേശിയായ മറ്റൊരാള്‍ക്ക് ഇവര്‍ വില്‍പ്പന നടത്തുകയാണ് ചെയ്തത്.
പണം വാങ്ങിയ ശേഷം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ മൂവര്‍ സംഘം ഒളിവില്‍ പോകുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് ആനവിലാസത്ത് നിന്നും പട്ടാണി പ്രദീപ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മറ്റ് രണ്ടു പേരേയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് പിന്നീട് സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ നിന്നുമാണ് പോലീസ് മോട്ടോര്‍ കണ്ടെടുത്തത്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി. ആനവിലാസം ഭാഗത്ത് സമാന രീതിയിലുള്ള മോഷണം നടന്നിട്ടുണ്ടെന്നും ഇതുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
കുമളി എസ്ഐ എം വൈ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: