ചേര്‍ത്തല: ജനവാസ കേന്ദത്തില്‍ കള്ളുഷാപ്പ് തുടങ്ങാനാരംഭിച്ചതിനെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്.
തണ്ണീര്‍മുക്കം പഞ്ചായത്ത് 18-ാം വാര്‍ഡ് അന്നവെളിയില്‍ കുര്യന്റെ ഭാര്യ അഞ്ചു (25), കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡ് സൂര്യപള്ളി ജോണ്‍ (48), പുത്തന്‍ പുരയ്ക്കല്‍ ജോയിയുടെ ഭാര്യ ലിസമ്മ (68) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പരിക്കേറ്റ അഞ്ചു ഗര്‍ഭിണിയാണ്.
പരിക്കേറ്റവരെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്നാം മൈലിനു കിഴിക്ക് പള്ളിക്കവലക്കുസമീപം ഇന്നലെ രാവിലെ പത്തോടെയാണ് സംഘര്‍ഷമുണ്ടായത്. ചാരമംഗലം ലൂര്‍ദ്ദ് മാതാപള്ളി കുരിശടി,ചെറുവള്ളി ഭജനമഠവും സ്ഥിതിചെയ്യുന്നതിനു സമീപമാണ് കള്ളുഷാപ്പ് തുടങ്ങാനാരംഭിച്ചത്.
ജനവാസ കേന്ദ്രമായ ഇവിടെ കള്ളുഷാപ്പ് വരുന്നതിനെതിരെ രണ്ടുമാസമായി നാട്ടുകാര്‍ സമരത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാവിലെ പല വാഹനങ്ങളിലായി കള്ള് ഷാപ്പ് ഉടമസ്ഥരും സംഘവും എത്തുകയും ഇത് നടത്താനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്നാണ് നാട്ടുകാരുമായി സംഘര്‍ഷമുണ്ടായത്. ഷാപ്പുനടത്തിപ്പുകാരിലെ ചിലര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥയറിഞ്ഞ് മാരാരിക്കുളം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.
നാട്ടുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് നാട്ടുകാര്‍ക്ക് പിന്തുണയുമായി ചാരമംഗലം പള്ളി വികാരി ഫാ. ജീമോന്‍ ബംഗ്ലാവ്പറമ്പില്‍, കൂടാതെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: