തൊടുപുഴ: നഗരത്തില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ലോറി ഓട്ടോറിക്ഷയിലെത്തിയ രണ്ടംഗസംഘം മോഷ്ടിച്ചു. ഇന്നലെ പുലര്‍ച്ചെ 12.33ഓടെയാണ് വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസിലെ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 29 1888 എന്ന നമ്പരിലുള്ള വാഹനം മോഷണം പോയത്. പേഴയ്ക്കാപ്പിള്ളി സ്വദേശി ഷിഹാബിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.
തെക്കുംഭാഗത്തുള്ള പാറമടയിലെ ജോലിക്ക് ശേഷം രാത്രി 7ന് പതിവ് പോലെ ഇയാള്‍ ടിപ്പറുമായി പമ്പ് ജങ്ഷനടുത്തെത്തുകയും വാഹനം പാര്‍ക്ക് ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വര്‍ഷങ്ങളായി ഇവിടെ തന്നെയാണ് വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. രാവിലെ 6.30യോടെ വണ്ടി എടുക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പമ്പിലെ സിസിടിവിയില്‍ നിന്ന് ഓട്ടോറിക്ഷയിലെത്തിയ രണ്ട്പേര് ലോറിയുടെ അടുത്ത് എത്തുന്നതും പിന്നീട് 10 മിനിറ്റിന് ശേഷം വണ്ടി ഓടിച്ചുകൊണ്ട് പോകുന്നതുമായുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.
ഇവിടെ നിന്നും മോഷ്ടിച്ച ലോറി മങ്ങാട്ടുകവല-കാഞ്ഞിരമറ്റം ബൈപ്പാസില്‍ വിമലാലയം സ്കൂളിന് സമീപത്തെ പെട്രോള്‍ പമ്പില്‍ എത്തി ഇന്ധനം നിറച്ചു. 6000 രൂപയുടെ 100 ലിറ്റര്‍ ഡീസലാണ് ലോറിയില്‍ നിറച്ചത്. ഇതിന് ശേഷം ഇന്ധനം നിറച്ചയാള്‍ പണം വാങ്ങാനായി ഡ്രൈവറുടെ അടുത്തേക്ക് ചെന്നപ്പോള്‍ വാഹനം പെട്ടെന്ന് എടുത്തുകൊണ്ടുപോകുകയായിരുന്നു. പമ്പിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ വ്യക്തമാണെങ്കിലും ആളെ തിരിച്ചറിയുവാനായിട്ടില്ല. തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്ഐ വിസി വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ലോറി കടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന്റെ സുരക്ഷാ കാമറയില്‍ ലഭിച്ചിട്ടുണ്ട്. ഇതേസമയം പമ്പിലെ ജീവനക്കാരന് മോഷ്ടാവിനെ കണ്ടാല്‍ തിരിച്ചറിയുവാന്‍ ആകുമെന്നാണ് പറയുന്നത്. സംഭവത്തില്‍ രണ്ട് കേസുകള്‍ പോലീസ് എടുത്തിട്ടുണ്ട്. വാഹനം ജില്ല വിട്ട് പോയതായാണ് വിവരം. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: