മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്മാരിലൊരാളായ അബുജുണ്ടാലിന്റെ കസ്റ്റഡി ആഗസ്റ്റ് 24 വരെ നീട്ടി. 2006 ലെ ഔറംഗബാദ് ആയുധക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജുണ്ടാലിനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് മെട്രോ പൊളിറ്റന്‍ കോടതി ജുണ്ടാലിന്റെ കസ്റ്റഡി ആഗസ്റ്റ് 24 വരെ നീട്ടിയത്. ജുണ്ടാലിനെ ഇന്നലെ മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ (എംസിസിഎ) ഹാജരാക്കിയിരുന്നു.
മുംബൈ ഭീകരാക്രമണത്തില്‍ തനിയ്ക്കും പാക് ഭീകരസംഘടനയായ ലഷ്ക്കറെ തൊയ്ബയ്ക്കുമുള്ള പങ്കിനെക്കുറിച്ച് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസം ജുണ്ടാല്‍ കുറ്റസമ്മതം നടത്തിയിരുന്നു. മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് പി.എസ്.റാത്തോഡാണ് ജുണ്ടാലിന്റെ കസ്റ്റഡി നീട്ടിയത്.
ജൂണ്‍ 25 നാണ് സൗദി അറേബ്യയില്‍ നിന്നെത്തിയ ജുണ്ടാലിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ജൂലൈ 20 ന് മുംബൈ ക്രൈം ബ്രാഞ്ച് ജുണ്ടാലിനെ കസ്റ്റഡിയില്‍ വാങ്ങി. ഇതിനിടെ കഴിഞ്ഞയാഴ്ച ജയിലില്‍ കഴിയുന്ന അജ്മല്‍ കസബ് ജുണ്ടാലിനെ തിരിച്ചറിഞ്ഞിരുന്നു.
2006 മെയ് 8 ന് ഔറംഗബാദില്‍ നിന്ന് 30 കിലോ ആര്‍ഡിഎക്സ്, പത്ത് എകെ 47 തോക്കുകള്‍, 3200 ബുള്ളറ്റുകള്‍, ടാറ്റാ സുമോ, ഇന്‍ഡിക്ക കാര്‍ എന്നിവ മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങള്‍ക്ക് വാഹനം കൈമാറിയത് അബു ജുണ്ടാലാണെന്ന് പിടിയിലായ പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും എടിഎസ് ജുണ്ടാലിനെ ചോദ്യം ചെയ്യുക. ഇതിനിടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിക്കാന്‍ ജുണ്ടാലിന് കോടതി അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: