തലശ്ശേരി:പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കുറ്റത്തിന് ജയിലിലായ വൈദികന് റോബിന് വടക്കുംചേരിയുടെ റിമാന്റ് കാലാവധി ഈ മാസം 24 വരെ തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ദീര്‍ഘിപ്പിച്ചു. നിലവിലുള്ള റിമാന്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും വൈദികനെ ഇന്നലെ കോടതി മുന്‍പാകെ ഹാജരാക്കിയിരുന്നു. ഇതിനിടെ വൈദികന്റെ കൂട്ടുപ്രതികളായ 8, 9, 10 സ്ഥാനത്തുള്ളവര്‍ കുറ്റാരോപിതരുടെ കൂട്ടത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹരജിയും ഇതേ കോടതി ഇന്നലെ തള്ളി. സാക്ഷിമൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ഇവരുടെ പേരില്‍ ചുമത്തപ്പെട്ട കുറ്റം നിലനില്‍ക്കുമെന്ന സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എം.ജെ.ജോണ്‍സന്റെ വാദം അംഗീകരിച്ചായിരുന്നു നടപടി.
പ്രതികള്‍ ഏറെ സ്വാധീനമുള്ളവരാണെന്നും ആയതിനാല്‍ കേസ് എത്രയുംവേഗം വിചാരണക്കെടുക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹം നല്കിയ ഹരജിയും കോടതി അംഗീകരിച്ചിട്ടുണ്ട്. പീഡനത്തിനിരയായ ഒന്നാം സാക്ഷി പെണ്‍കുട്ടിയെ ആദ്യം വിചാരണ നടത്താനുള്ള പ്രോസിക്യൂഷന്റെ ആവശ്യമാണ് കോടതി അനുവദിച്ചത്. എന്നാല്‍ 8, 9, 10, പ്രതികളുടെ പേരില്‍ ചുമത്തിയ കുറ്റാരോപണം നീട്ടി വെക്കണമെന്നപേക്ഷിച്ച് മൂന്ന് പേരും ഇന്നലെ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുകയാണെന്നും പ്രതിഭാഗം അറിയിച്ചു. എട്ടാം പ്രതി വൈത്തിരി അനാഥാലയ മന്ദിരം സുപ്രണ്ട് സിസ്റ്റര്‍ ഒഫീലിയക്ക് വേണ്ടി കല്പറ്റയിലെ അഭിഭാഷകന് ആന്റണിയും ഒമ്പതാം പ്രതി വയനാട് ചൈല്‍ഡ് ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്മാന് ഫാദര്‍ തോമസ് ജോസഫ് തേരകത്തിനും പത്താം പ്രതി വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ഡോ.സിസ്റ്റര്‍ ബെറ്റിക്കും വേണ്ടി കോഴിക്കോട്ടെ അഭിഭാഷകന് അശോകനുമാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
ഇക്കഴിഞ്ഞ ഫിബ്രവരി 7 നാണ് പതിനാറുകാരിയായ വിദ്യാര്‍ത്ഥിനി കൂത്തുപറമ്പ് ക്രിസ്തുരാജാ ആശുപത്രിയില്‍ പ്രസവിച്ചത്. നവജാത ശിശുവിനെ വയനാട് അനാഥമന്ദിരത്തിലേക്ക് കടത്തിയതോടെയാണ് വൈദിക പീഡനത്തിന്റെ അണിയറരഹസ്യങ്ങള്‍ പുറം ലോകമറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: