ചെന്നൈ: കേന്ദ്രമന്ത്രി വിലാസ്റാവു ദേശ്മുഖ് (67) അന്തരിച്ചു. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഈ മാസം ആറിനാണ് അദ്ദേഹത്തെ ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നുവെങ്കില്‍ ഈയാഴ്ച ആദ്യം കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനിരുന്നതാണ്. എന്നാല്‍ ദേശ്മുഖിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. മുഹമ്മദ് റെലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദേശ്മുഖിനെ ചികിത്സിച്ചിരുന്നത്.
രണ്ടുതവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിട്ടുള്ള വിലാസ്റാവു ദേശ്മുഖ് കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പുമന്ത്രിയും രാജ്യസഭാംഗവുമാണ്.
ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മസ്തിഷ്ക മരണം രേഖപ്പെടുത്തിയ 31 കാരനില്‍നിന്നും കരളും വൃക്കയും സ്വീകരിക്കാനിരിക്കെ ദാതാവിന് ഹൃദയസ്തംഭനം അനുഭവപ്പെട്ടതോടെ ആ നീക്കം ഉപേക്ഷിച്ചെങ്കിലും വേറെ ദാതാക്കളെ കണ്ടെത്തി അവയവ മാറ്റ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെ ഇന്നലെ രാവിലെ ദേശ്മുഖിന്റെ നില കൂടുതല്‍ വഷളാകുകയായിരുന്നു. ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.
1945 മെയ് 26 ന് മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് വിലാസ്റാവു ദാദോജിറാവു ദേശ്മുഖ് ജനിച്ചത്. പൂനെയിലെ ഐഎല്‍എസ് ലോ കോളേജില്‍നിന്നും നിയമബിരുദം നേടിയശേഷം 1974 ലാണ് ദേശ്മുഖ് രാഷ്ട്രീയത്തിലേയക്ക് പ്രവേശിക്കുന്നത്. ബഭല്ഗാവ് പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ദേശ്മുഖ് ലാത്തൂര്‍ ജില്ലാ ഡെപ്യൂട്ടി ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. 1980 ല്‍ ലാത്തൂര്‍ മണ്ഡലത്തില്‍നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1982 ല്‍ ബാബാസാഹേബ് ഭോസലേ മന്ത്രിസഭയില്‍ സഹമന്ത്രിയായും നിയമിതനായി. ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം, ഗതാഗതം, കൃഷി, പൊതുമരാമത്ത് എന്നീ വകുപ്പുകളില്‍ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1995 വരെ വിജയം ആവര്‍ത്തിച്ച ദേശ്മുഖിന് ’95 ലെ തെരഞ്ഞെടുപ്പില്‍ പരാജയവും നേരിടേണ്ടിവന്നു.
1999 ല്‍ ലാത്തൂര്‍ മണ്ഡലത്തില്‍നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ദേശ്മുഖ് 91,000 വോട്ടുകള്‍ നേടിയാണ് എതിരാളിയെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനം നല്കി അവരോധിച്ചു. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കത്തെത്തുടര്‍ന്ന് 2003 ജനുവരിയില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ദളിത് നേതാവ് സുശീല്‍കുമാര്‍ ഷിന്‍ഡെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2004 ല്‍ വീണ്ടും മുഖ്യമന്ത്രിയായി ദേശ്മുഖ് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നാലുവര്ഷത്തിനുശേഷമുണ്ടായ മുംബൈ ആക്രമണത്തെത്തുടര്‍ന്ന് വീണ്ടും മുഖ്യമന്ത്രിസ്ഥാനം അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നു. ആക്രമണത്തിനുശേഷം സംവിധായകന് രാംഗോപാല്‍ വര്‍മ്മക്കും മകനും ബോളിവുഡ് നടനുമായ റിതേഷിനുമൊപ്പം താജ് ഹോട്ടല്‍ സന്ദര്‍ശിച്ചത് വിവാദമായി.
2009 ല്‍ രാജ്യസഭയിലെത്തിയ അദ്ദേഹം രണ്ടാം യുപിഎ സര്‍ക്കാരില്‍ ഖാനവകുപ്പുമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. 2011 ല്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായും ദേശ്മുഖ് തെരഞ്ഞെടുക്കപ്പെട്ടു. 2011 ജൂലൈ 12 ന് കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രിയായി നിയമിക്കപ്പെട്ടു. ആദര്‍ശ് ഫ്ലാറ്റ് കുംഭകോണക്കേസില്‍ ദേശ്മുഖ് കുറ്റാരോപിതനാണ്.
ജന്മദേശമായ ബഭല്ഗാവില് ഇന്ന് സംസ്ക്കാരചടങ്ങുകള്‍ നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്നുവരെ മൃതദേഹം ലാത്തൂരിലുള്ള ദേശ്മുഖിന്റെ വസതിയില്‍ ജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പൊതുദര്‍ശനത്തിന് വെക്കുമെന്നും നാലുമണിയോടെ സംസ്കാരച്ചടങ്ങുകള്‍ ആരംഭിക്കുമെന്നും സഹോദരന് ദിലീപ് ദേശ്മുഖ് അറിയിച്ചു.
വൈശാലി ദേശ്മുഖാണ് ഭാര്യ. അമിത് ദേശ്മുഖ്, ബോളിവുഡ് നടന് റിതേഷ് ദേശ്മുഖ്, ധീരജ് എന്നിവരാണ് മക്കള്‍. തെന്നിന്ത്യന്‍ താരം ജെനീലിയ ഡിസൂസ മരുമകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: