ന്യൂദല്‍ഹി: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച് 71 വര്‍ഷത്തിന് ശേഷം ഷിയാ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍. രാമക്ഷേത്രം തകര്‍ത്താണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്നും ഷിയാ മുസ്ലിമായ മീര്‍ ബാക്കിയാണ് ഇത് ചെയ്തതെന്നും ഷിയാ ബോര്‍ഡ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
തര്‍ക്ക മന്ദിരത്തില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ അവകാശവാദം 1946 മാര്‍ച്ച് 30ല്‍ വിചാരണ കോടതി അംഗീകരിച്ച് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി. തര്‍ക്ക ഭൂമിയില്‍നിന്ന് അകലെയുള്ള മുസ്ലിം ഭൂരിപക്ഷ സ്ഥലത്ത് പള്ളി പണിയുന്നതാണ് അഭികാമ്യമെന്ന് ബോര്‍ഡ് നേരത്തെ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
2010ല്‍ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് നിര്‍മോഹി അഖാഡ, രാംലാല (ഗര്‍ഭഗൃഹം), സുന്നി വഖഫ് ബോര്‍ഡ് എന്നിങ്ങനെ കൈമാറാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഇന്നത് വാദം ആരംഭിക്കാനിരിക്കെയാണ് ബോര്‍ഡിന്റെ പുതിയ ഹര്‍ജി. സുന്നി വഖഫ് ബോര്‍ഡിന് ഹൈക്കോടതി അനുവദിച്ച സ്ഥലം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് ബോര്‍ഡിന്റെ വാദം.
ഭരണാധികാരിയായിരുന്ന ബാബറാണ് പള്ളി നിര്‍മ്മിക്കാന്‍ ഉത്തരവിട്ടതെങ്കിലും ഷിയാ മുസ്ലിമായ സൈന്യാധിപന് മീര്‍ ബാക്കിയാണ് ഇത് നടപ്പാക്കിയത്. സ്ഥലം കണ്ടെത്തിയതും ക്ഷേത്രം തകര്‍ത്തതും പള്ളി നിര്‍മ്മിച്ചതും മീര്‍ ബാക്കിയാണ്. അദ്ദേഹത്തിന്റെ പണമാണ് ഉപയോഗിച്ചത്. നാലോ അഞ്ചോ ദിവസമാണ് അയോധ്യക്കടുത്ത് ബാബര്‍ താമസിച്ചത്.
പള്ളി നിര്‍മ്മിക്കാന്‍ ഇതിലേറെ ദിവസമെടുത്തു. മസ്ജിദിന്റെ മോല്‍നോട്ടം ഷിയാ വിഭാഗത്തിനായിരുന്നു. ബ്രിട്ടീഷുകാരാണ് സുന്നികളെ ഇതില്‍ ഉള്‍പ്പെടുത്തിയത്. വിചാരണ കോടതി ഉത്തരവ് ഗുരുതരമായ തെറ്റാണെന്നും ബോര്‍ഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: