ഇടുക്കി: ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രകടനം നടത്തുകയും വഴിയില്‍ തടയുകയും ചെയ്ത സിപിഎം സംഘം അടുത്തിടെ ചുമതലയേറ്റ സബ് കളക്ടര്‍ വി.ആര് പ്രേംകുമാറിനെയും വേട്ടയാടുന്നു. ശ്രീറാം വെങ്കിട്ടരാമനെ പായിച്ചതിന് ശേഷം എത്തിയ സബ് കളക്ടറെ കളിപ്പാവയാക്കാമെന്നാണ് സിപിഎം കരുതിയത്.
എന്നാല്‍, ശ്രീറാം കൈക്കൊണ്ടതിനെക്കാള് വേഗത്തില്‍ കൈയേറ്റങ്ങള്‍ക്കെതിരെ പ്രേംകുമാര്‍ നടപടി കൈക്കൊണ്ടതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ സബ്കളക്ടര്‍ നേതൃത്വം നല്‍കിയിരുന്നു. ഒഴിപ്പിക്കലിന് വീഴ്ച വരുത്തി കള്ളറിപ്പോര്‍ട്ട് നല്കിയ തഹസീല്‍ദാരെ 24 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്തതും കൈയേറ്റക്കാര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിലെ നേതാക്കളെ ഞെട്ടിച്ചു.
കൈയേറ്റ ഫയലുകള്‍ സമ്മര്‍ദ്ദങ്ങളെ മുഖവിലയ്ക്കെടുക്കാതെ നടപടിക്കായി ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് തുറന്ന പ്ലം ജൂഡി റിസോര്‍ട്ട് പൂട്ടിച്ചതും സബ് കളക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു. ഇടുക്കി എം.പി ജോയിസ് ജോര്‍ജിന്റെ ഭൂമി ഇടപാട് കേസിന്റെ ഫയലുകളും സബ് കളക്ടര്‍ ഹിയറിങിനായി പുറത്തെടുത്തതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: