കോട്ടയം: നഗരഹൃദയത്തില്‍ നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യം സമീപവാസികള്‍ക്ക് ദുരിതമാകുന്നു.
തിരുനക്കര ശ്രീനിവാസ അയ്യര്‍ റോഡില്‍ ബ്രാഹ്മണസമൂഹമഠത്തിന് സമീപമുള്ള മാലിന്യക്കൂമ്പാരമാണ് ദുര്‍ഗന്ധപൂരിതമായിരിക്കുന്നത്. ഈ ഭാഗത്തുനിന്ന് നഗരസഭയുടെ ശപചീകരണ തൊഴിലാളികള്‍ ദിവസങ്ങളായി മാലിന്യം നീക്കം ചെയ്യുന്നില്ലെന്ന് സമീപവാസികള്‍ പറയുന്നു. സമീപത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ദുര്‍ഗന്ധംമൂലം മൂക്കുപൊത്തിയാണ് തൊഴില്‍ ചെയ്യുന്നത്.
തിരുനക്കര മഹാദേവക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൃക്കൈക്കാട്ട് സ്വാമിയാര്‍മഠം എന്നിവിടങ്ങളിലേക്കും പോകുന്ന ഭക്്തജനങ്ങള്‍ക്ക് മൂക്കുപൊത്താതെ യാത്രചെയ്യാനാവാത്ത സ്ഥിതിയാണ് ഉള്ളത്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിരത്തിലാകെ ചിതറിക്കിടക്കുന്നു. കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരം കത്തിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് പ്ലാസറ്റിക് മാലിന്യം കത്തിക്കരുതെന്ന് ഹരിതട്രൈബ്യൂണല്‍ ഉത്തരവ് നിലനില്‍ക്കെയാമ് ശുചീകരണത്തൊഴിലാളികള്‍ ഇത് കത്തിക്കുവാനും ശ്രമിക്കുന്നത്.
കോട്ടയം നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കുവാന്‍ നഗരസഭാ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മാലിന്യം വലിച്ചെറിയുന്നവരെ കുടുക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥിപിക്കുമെന്ന വാഗ്ദാനം ഇനിയും നടപ്പിലായിട്ടില്ല. മാലിന്യം നീക്കം ചെയ്യുവാന്‍ നിര്‍ദ്ദേശം നല്കുവാനോ വാര്‍ഡ് കൗണ്‍സിലറും മടിക്കുകയാണ്. നാട്ടുകാര്‍ക്കിടയില്‍ ഇതിനെതിരെ വന്‍പ്രതിഷേധമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: