കോട്ടയം: കച്ചേരിക്കടവ് ബോട്ട്ജെട്ടിയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഏഴരക്കോടി രൂപ ചെലവിട്ടാണ് ബോട്ടുജെട്ടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. 2016ല്‍ ആണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അടുത്തമാസം ബോട്ടുജെട്ടി പ്രവര്‍ത്തന സജ്ജമാകും.
കേരള വിനോദ സഞ്ചാരവകുപ്പും ജലഗതാഗതവകുപ്പും സംയുക്തമായാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നാല്കടമുറി, ഒരു ഹോട്ടല്‍ ,പാര്‍ക്ക്, വെയ്സ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ പദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാര്‍ സ്ഥാപനമായ എഫ്ഐടിയാണ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി. നിര്‍മ്മാണ ചുമതല സ്വകാര്യ കരാറുകമ്പനിക്കാണ്.
തോട്ടിലെ പോള നീക്കം ചെയ്യുന്നതിനായി തുക വകയിരുത്തിയിട്ടുണ്ട്. ഇതിന് കരാര്‍ ക്ഷണിച്ചെങ്കിലും കരാര്‍ എല്ക്കാന് ആരും എത്തിയില്ല. വീണ്ടും കരാര്‍ ക്ഷണിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഒരുകാലത്ത് ജലഗതാഗതത്തിന് പ്രശസ്തമായിരുന്നു കോട്ടയത്തെ ബോട്ടുജെട്ടി. വിദേശികള്‍ അടക്കം ഒട്ടേറെയാത്രക്കാര്‍ ഈ ബോട്ടുജെട്ടിയെ ആശ്രയിച്ചിരുന്നു. കോട്ടയത്തേക്കുള്ള ചരക്കുനീക്കത്തിന് പ്രധാന മാര്‍ഗവും ഈ ബോട്ടുജെട്ടിയായിരുന്നു. എന്നാല്‍ പിന്നീട് ഇതിന് കോട്ടം സംഭവിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ബോട്ടുജെട്ടിക്ക് ജീവന് വയ്ക്കുകയാണ്.
ബോട്ട് ജെട്ടി പുനരുദ്ധരിക്കുന്നതോടെ കൂടുതല്‍ യാത്രാ ബോട്ടുകള്‍ സര്‍വീസ് തുടങ്ങിയേക്കും. ആലപ്പുഴ -കുമരകം–കോട്ടയം അതിവേഗ ബോട്ട് സര്‍വീസ് ജലഗതാഗത വകുപ്പിന്റെ പരിഗണനയിലാണ്. വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ബോട്ട് സര്‍വീസാണിത്. ബോട്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. വിനോദ സഞ്ചാരികള്‍ക്ക് മാറ്റി വയ്ക്കുന്ന ഭാഗത്ത് എ.സി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്.ഓണത്തോട് അനുബന്ധിച്ച് സര്‍വീസ് തുടങ്ങിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: