ന്യൂദല്‍ഹി: അഴിമതിക്കെതിരെയുള്ള വികാരം നിയമപരമാണെന്നും എന്നാല്‍ അത് നിയന്ത്രണം വിട്ട് ജനാധിപത്യസംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത് അംഗീകരിക്കാനാകില്ലെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാര്‍ലമെന്റ് ഭരണഘടനയുടെ പ്രധാനതൂണുകളില് ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി.
അഴിമതിക്കെതിരെ അണ്ണാ ഹസാരെയും ബാബ രാംദേവും നടത്തുന്ന സമരങ്ങള്‍ക്കുള്ള മറുപടിയായാണ് ആരുടെയും പേരെടുത്ത് പറയാതെ പ്രണബ് ഈ വിഷയം സൂചിപ്പിച്ചത്. രാജ്യം രണ്ടാം സ്വാതന്ത്ര്യസമരത്തിലേക്ക് കടക്കേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. വിശപ്പ്, രോഗം, ദാരിദ്യം തുടങ്ങിയവയെ തുരത്താനായിരിക്കണം ഈ സമരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിലൂടെയാണ് ഈ ലക്ഷ്യം കൈ വരിക്കാനാകുക എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടണം. ഹരിത വിപ്ലവം രാജ്യമെങ്ങും വ്യാപിപ്പിക്കണം. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പ്രതീക്ഷ നല്‍കുന്നതാണെന്നും എന്നാല്‍ ചില പഴുതുകള്‍ അടയ്ക്കേണ്ടതുണ്ടെന്നും പ്രണബ് വ്യക്തമാക്കി. രാജ്യം വരള്‍ച്ചാ ഭീഷണിയിലാണെങ്കിലും പര്യാപ്തമായ ഭക്ഷ്യസംഭരണമുണ്ടെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ പ്രഥമ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: