ആലപ്പുഴ: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും കായംകുളം താപവൈദ്യുതി നിലയത്തിന് കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രതിവര്‍ഷം വെറുതെ നല്‍കുന്നത് 293 കോടി രൂപ. കെഎസ്ഇബി വൈദ്യുതി അവശ്യപ്പെടാത്തതിനാല് കായംകുളം താപ വൈദ്യുതിനിലയത്തിന്റെ ഉത്പാദനം രണ്ട് വര്‍ഷമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
2025 വരെയാണ് കേരളം എന്‍ടിപിസിയുമായി കരാര്‍ ഒപ്പു വച്ചിരിക്കുന്നത്. 1995 ജനുവരിയിലാണ് 360 മെഗാവാട്ട് ഉല്പാദനശേഷിയുള്ള കായംകുളം താപനിലയത്തിലെ മുഴുവന്‍ വൈദ്യുതിയും വാങ്ങുന്നതിന് കെഎസ്ഇബി എന്‍ടിപിസിയുമായി കരാര്‍ ഒപ്പുവെച്ചത്.
കൊമേഴ്സ്യല്‍ ഓപ്പറേഷന് തുടങ്ങി അഞ്ച് വര്‍ഷത്തേക്ക് കാലാവധി നിശ്ചയിച്ചിരുന്ന കരാര്‍ 2013 മാര്‍ച്ച് ഒന്ന് വരെ വീണ്ടും നീട്ടുകയും ചെയ്തു. കരാര്‍പ്രകാരം 2012-13 വരെയുള്ള മുഴുവന്‍ ഫിക്സഡ് ചാര്‍ജ്ജായ 3,045.96 കോടി രൂപയും കെഎസ്ഇബി നല്കി.
കാലാവധി അവസാനിച്ച കരാര്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പുതുക്കി നല്കി. 2013 മുതല്‍ 12 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങുന്നതിന് സപ്ലിമെന്ററി കരാര്‍ ഒപ്പുവെച്ചു. ഇതുപ്രകാരം ഒരു യൂണിറ്റ് വൈദ്യുതിപോലും ഉപയോഗിക്കാതെ കെഎസ്ഇബി പ്രതിവര്‍ഷം 293 കോടി രൂപ പ്രതിവര്‍ഷം നല്‍കുകയാണ്. കെഎസ്ഇബി നല്കുന്ന പണം ഉപയോഗിച്ച് ജീവനക്കാരുടെ വേതനം നല്‍കുകയും, ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുകയും മാത്രമാണ് ഇവിടെ നടക്കുന്നത്.
കെഎസ്ഇബിയുമായി കരാര്‍ നിലവിലുള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി നല്കാന് എന്‍ടിപിസിക്ക് കഴിയില്ല. മറ്റു സംസ്ഥാനങ്ങള്‍ക്ക് ആവശ്യം ഉണ്ടെങ്കില്‍ കെഎസ്ഇബി വൈദ്യുതി വാങ്ങി നല്‍കണം. താപവൈദ്യുതി നിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കൂടുതല്‍ വില നല്‍കേണ്ടിവരുമെന്ന കാരണത്താലാണ് സംസ്ഥാനം വൈദ്യുതി വാങ്ങാത്തത്.
നാഫ്ത ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന നിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയ്ക്ക് യൂണിറ്റിന് 5.20 രൂപ മുതല്‍ 6.20 രൂപ വരെയാണ് ഈടാക്കുന്നത്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് നാല് രൂപയ്ക്ക് വൈദ്യുതി ലഭിക്കുന്നതിനാല്‍ കൂടുതല്‍ പണം നല്കി എന്‍ടിപിസിയുടെ വൈദ്യുതി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
1999ലാണ് കായംകുളം താപവൈദ്യുതി നിലയം പ്രവര്‍ത്തനമാരംഭിക്കുന്നത്. കേരളത്തിലെ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയെ തരണം ചെയ്യാനുതകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം തുടങ്ങിയത്. കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ആദ്യ പദ്ധതി. പ്രദേശവാസികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എതിര്‍പ്പുയര്‍ന്നതോടെ കല്‍ക്കരിയില്‍ നിന്ന് നാഫ്ത്തയിലേക്ക് മാറുകയായിരുന്നു.
കല്‍ക്കരി ഇന്ധനമാക്കിയാല്‍ യൂണിറ്റിന് 1.80 രൂപയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്നു. എന്നാല്‍ നാഫ്ത താരതമ്യേന വില കൂടിയ ഇന്ധനമാണ്. ഇതുപയോഗിച്ചുത്പാദിപ്പിക്കുന്ന വൈദ്യുതിയ്ക്കും വില കൂടും. ഇപ്പോള്‍ നാഫ്ത്തയുടെ വില കുറച്ചിട്ടുണ്ട്. എന്നാലും ആറു രൂപയില്‍ കുറച്ച് വൈദ്യുതി നല്കാന് ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ലെന്ന് താപവൈദ്യുതി നിലയം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പറഞ്ഞു. അതിനിടെ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനില്‍നിന്ന് കായംകുളം താപവൈദ്യുതി നിലയം ഏറ്റെടുക്കാനുള്ള ശ്രമം കെഎസ്ഇബി നടത്തിയെങ്കിലും അട്ടിമറിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: