കോട്ടയം: കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവ് മൂലം ദുരിതം അനുഭവിക്കുന്നതിനിടെ കര്‍ഷകര്‍ക്ക് അനുവദിച്ച കോടികളുടെ സബ്സിഡി വിതരണം ചെയ്തില്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് ഉള്‍പ്പെടെയുള്ള സബ്സിഡിയാണ് സംസ്ഥാനത്തെ കൃഷി വകുപ്പിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ കെട്ടികിടക്കുന്നത്.
കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ പമ്പിങ് സബ്സിഡിയായി മാത്രം നാല് കോടിയാണ് നല്‍കാനുള്ളത്. കൃഷി ഓഫീസര്‍മാര്‍ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം സമര്‍പ്പിക്കാത്തതാണ് പ്രശ്നത്തിന് കാരണം. വളം ഉള്‍പ്പെടെ എല്ലാ സബ്സിഡികളും കൃഷിക്കാര്‍ക്ക് അവരവരവുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് കൊടുക്കുന്നത്. വിളനാശം സംഭവിച്ചവരുടെ നഷ്ടപരിഹാരവും വിതരണം ചെയ്യാതെ ബാങ്കുകളില്‍ കിടക്കുകയാണ്.
പമ്പിങ് സബ്സിഡി രണ്ട് വര്‍ഷത്തേതാണ് ലഭിക്കാനുള്ളത്. ഇതിനായി പമ്പിങ് കരാര്‍ ഏറ്റെടുത്തവര്‍ നിരന്തരം കൃഷി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. നെല്‍കൃഷിക്ക് അഞ്ച് തരം സബ്സിഡിയുണ്ട്. ഇത് കൂടാതെ വിവിധ വിളകള്‍ക്കുള്ള സബ് സിഡി തുകകളും അക്കൗണ്ടിലുണ്ട്. ആറ് മുതല്‍ ഒരു വര്‍ഷം മുമ്പ് വരെ പാസായ തുകയാണ് അക്കൗണ്ടുകളില്‍ കിടക്കുന്നത്. ഇതിന്റെ പലിശ ലഭിക്കുമോ എന്ന കാര്യത്തില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയാണ്. പേരിലേയും അക്കൗണ്ട് നമ്പറിലേയും പ്രശ്നങ്ങള്‍ കാരണമാണ് തുക വിതരണം ചെയ്യാത്തതെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം.
അതേസമയം കര്‍ഷകര്‍ക്ക് യഥാസമയം സബ്സിഡി ലഭിക്കാന്‍ വേണ്ടിയാണ് ബാങ്ക് അക്കൗണ്ട് വഴിയാക്കിയത്. നേരിട്ട് സബ്സിഡി കൈമാറുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ് കൃഷിവകുപ്പെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. സാങ്കേതികപ്രശ്നം മൂലം പണം കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയാതെവരികയാണെങ്കില് സര്‍ക്കാരിലേക്ക് തിരിച്ച് അയയ്ക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. ഇത് വലിയ അഴിമതിക്കുള്ള സാഹചര്യമാണ് ഒരുക്കുന്നത്.
നെല്ല് വിലയും കര്‍ഷകര്‍ക്ക് പൂര്‍ണമായി വിതരണം ചെയ്തിട്ടില്ല. ഇതിന് പുറമേയാണ് സബ്സിഡി ലഭിക്കാതിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം ലഭിച്ചിട്ടും സപ്ലൈക്കോ ഏറ്റെടുത്ത നെല്ലിന്റെ വില കൊടുത്ത് തീര്‍ത്തിട്ടില്ല. ഇതിനായി സഹകരണ, സ്വകാര്യ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കര്‍ഷക രോഷം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: