ഇടുക്കി: ദേവികുളം ആര്‍ഡിഒയുടെ ഓഫീസിനുള്ളില്‍ പിരിവ് നടത്തിയ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ സബ്കളക്ടറുടെ നിര്‍ദേശപ്രകാരം ഇറക്കിവിട്ടു. ഇന്നലെ ഉച്ചയോടെയാണ് നായനാര്‍ അക്കാദമി നിര്‍മ്മാണ ഫണ്ട് പിരിവിനായി 15 അംഗ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്.ഡി ഒയുടെ ഓഫീസിലെത്തിയത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗം ആര്.ഈശ്വരന്, ലോക്കല്‍ സെക്രട്ടറി ജോബിന് എന്നിവരുടെ നേതൃത്വത്തില്‍ ജീവനക്കാരില്‍ നിന്നു പിരിവ് ശേഖരിക്കുന്നതിനിടയിലാണ് സബ്കളക്ടറുടെ ഗണ്മാന് എത്തി ഇവരെ തടഞ്ഞത്. വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ എത്തുന്ന സമയത്ത് പിരിവ് നടത്താന്‍ പറ്റില്ലെന്നും പുറത്തു പോകണമെന്നും സബ് കളക്ടര്‍ അറിയിച്ചതായി ഗണ്മാന് സിപിഎം നേതാക്കളെ അറിയിച്ചു.
നേതാക്കള്‍ സബ്കളക്ടറെ നേരിട്ട് കാണാന്‍ ശ്രമിച്ചെങ്കിലും സബ് കളക്ടര്‍ വി.ആര്.പ്രേംകുമാര്‍ കാണാന്‍ വിസമ്മതിച്ചു. ഫണ്ടുപിരിവ് നടത്താന്‍ സമ്മതിക്കാത്ത സബ് കളക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ആര്‍ഡിഒയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: