ന്യൂദല്‍ഹി: മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മലിനീകരണം ഉണ്ടാക്കുന്ന തരത്തിലുള്ള വാഹനങ്ങള്‍ റോഡില്‍ ഇറങ്ങില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിനൊപ്പം ഇന്‍ഷുറന്‍സ് കമ്പനികളും മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമാകണം. മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കിയാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. പുകപരിശോധന നടത്താതെ നിരവധി വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിനെ തുടര്‍ന്നാണ് ഇന്‍ഷുറന്‍സുമായി ബന്ധിപ്പിച്ച് പ്രത്യേക വിധി പുറപ്പെടുവിച്ചത്.
ഇന്‍ഷുറന്‍സ് പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ മലനീകരണ പരിശോധനാ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വീഴ്ച വരുത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കിക്കൊടുക്കില്ലെന്നും വീണ്ടും വാഹനങ്ങള്‍ റോഡിലിറക്കില്ലെന്നും ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉറപ്പാക്കേണ്ടതുണ്ട്. പുകപരിശോധനാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ രാജ്യമെങ്ങുമുള്ള കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരണം. വ്യാജ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് തടയേണ്ടതാണ്.
അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഏറ്റവുമധികം ഉയര്‍ന്ന ദല്‍ഹിയിലെ എല്ലാ പെട്രോള്‍ പമ്പുകളിലും പുകപരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. ഇതിനുള്ള നടപടികള്‍ കേന്ദ്രഗതഗാതമന്ത്രാലയം ഒരുമാസത്തിനകം പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ എല്ലാം സുപ്രീംകോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: