കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ കെ. എം. മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് വീണ്ടും വിവാദത്തിലേക്ക്. കെ. എം. മാണിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് സെന്ററിന്റെ പേരില്‍ നിന്ന് മുന്‍ ധനകാര്യമന്ത്രിയെ ഒഴിവാക്കിയ ഇടതുസര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളുടെയും സ്വജനപക്ഷപാതത്തിന്റെയും പേരില്‍ നടപടിക്ക് വിധേയനായ മുന്‍ അധ്യാപകനെ അതിന്റെ ഡയറക്ടറാക്കി.
ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ ഉയര്‍ന്ന അവിഹിത സാമ്പത്തിക ഇടപാടുകളുടെയും കോഴ ആരോപണത്തിന്റെയും പേരിലാണ് ഇടതുസര്‍ക്കാരും ഇടതു സിന്‍ഡിക്കേറ്റും ചേര്‍ന്ന് കുസാറ്റ് ബജറ്റ് പഠനകേന്ദ്രത്തിന്റെ പേരില്‍ നിന്ന് ‘കെ.എം. മാണി’യെ വെട്ടിയത്. ‘മാണിയെ ഒഴിവാക്കി’ ‘ധാര്‍മ്മിക മര്യാദ’ പ്രകടമാക്കിയ ഇടതു സിണ്ടിക്കേറ്റാണ് ആരോപണവിധേയനും അപ്ലൈഡ് എക്കണോമിക്സില്‍ പ്രൊഫസറുമായിരുന്ന കടുത്ത ഇടതു സഹയാത്രികനെ ഡയറക്ടറാക്കിയിരിക്കുന്നത്.
മികച്ച അക്കാദമിക് വിദഗ്ധനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടിയുള്ള കുസാറ്റിലെ യുജിസി പഠനകേന്ദ്രം ഡയറക്ടറുമായ പ്രൊഫ. ഡോ. ഡി. രാജസേനനെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും പ്രമുഖ സാമ്പത്തിക വിദഗ്ധനും സെന്ററിന്റെ തുടക്കം മുതല്‍ അമരക്കാരനുമായിരുന്ന ഡോ. എം. എ. ഉമ്മനെ ഓണററി ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കിയാണ് വിവാദനായകനെ കഴിഞ്ഞ സിണ്ടിക്കേറ്റ് യോഗം ഏകകണ്ഠമായി നിയമിച്ചത്.
ഡോ. ബാബു ജോസഫ് വിസിയായിരിക്കെ, അമേരിക്കയിലെ കോളേജുകളുടെ കണ്‍സോര്‍ഷ്യമായ ബ്രദറന്സ് കോളേജ് എബ്രോഡുമായുണ്ടാക്കിയ വിദ്യാര്‍ത്ഥി വിനിമയ പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായിരിക്കെ വന്‍ വിവാദമുണ്ടാക്കിയ വ്യക്തിയാണ് പുതിയ ഡയറക്ടര്‍.
തൃക്കാക്കരയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന മകളെ കുസാറ്റ് വിദ്യാര്‍ത്ഥിനിയെന്ന വ്യാജരേഖയുണ്ടാക്കി ഇദ്ദേഹം യുഎസിലേക്കയച്ച സംഭവം വിവാദമായിരുന്നു. ഇത് അമേരിക്കയിലെ ബിസിഎ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അദ്ദേഹത്തെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് കുസാറ്റിന് കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിസിഎ പ്രോഗ്രാമില്‍ നിന്ന് വിവാദ പ്രൊഫസറെ നീക്കി കുസാറ്റ് തലയൂരി.
പിന്നീട് ഒരു വര്‍ഷത്തിനുശേഷം റൂറല്‍ ഡെവലപ്മെന്റ് ആന്റ് അപ്രോപ്രിയേറ്റ് ടെക്നോളജി ഡയറക്ടറാക്കി. നെതര്‍ലാന്റ്സ് സഹായം കിട്ടിയിരുന്ന വകുപ്പാണിത്. ഇവിടെ ഇദ്ദേഹത്തിനെതിരെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതായി പറയപ്പെടുന്നു. തുടര്‍ന്ന് അദ്ദേഹത്തെ മാറ്റി കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റിലെ പ്രൊഫ. ശിവശങ്കരപ്പിള്ളയെ ഡയറക്ടറാക്കി.
ഇതിനു പിന്നാലെ ദീര്‍ഘകാല അവധിയില്‍ വിദേശത്തുപോയി. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തിരികെവന്നു. എന്നാല്‍ കഴിഞ്ഞ സിണ്ടിക്കേറ്റില്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഡോ. രാജസേനനെയും ഡോ. ഉമ്മനെയും പുറത്താക്കി കളങ്കിതനായ പ്രൊഫസറെ ബജറ്റ് സ്റ്റഡീസ് ഡയറക്ടറാക്കുകയായിരുന്നു.
കുസാറ്റില്‍ അടുത്തയിടെ ഇഎംഎസ് പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച മാര്‍ക്സിയന്‍ ക്ലാസിക് കൃതികളെക്കുറിച്ചുള്ള ചര്‍ച്ചാപരിപാടി ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് നടത്തിയത്. ഇതിനുള്ള പ്രത്യുപകാരമായി കഴിഞ്ഞ സിണ്ടിക്കേറ്റില്‍ കാമ്പസിലെ മുന്‍ എസ്എഫ്ഐ വിപ്ലവകാരിയായിരുന്ന യുവനേതാവാണ് വിവാദ പ്രൊഫസറെ ബജറ്റ് സ്റ്റഡീസ് ഡയറക്ടറാക്കാന്‍ നിര്‍ബന്ധം പിടിച്ചത്രേ.
സിപിഎം ലോക്കല്‍ കമ്മറ്റിയുടെ തീരുമാനമാണ് നടപ്പാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വിഷയം ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെയും മറ്റും മുന്നിലെത്തിക്കാനുള്ള ശ്രമവും ഒരു വിഭാഗം ജീവനക്കാര്‍ ആരംഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: