ന്യൂദല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സ്ഥാനമേറ്റു. രാഷ്ട്രപതി ഭവന് ദര്‍ബാര്‍ ഹാളില്‍ നടന്ന ലളിതവും പ്രൗഢവുമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ദീനദയാല്‍ ഉപാധ്യായ എന്നിവരുടെ സമാധി സ്ഥലങ്ങളില്‍ പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് വെങ്കയ്യ ചടങ്ങിനെത്തിയത്.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ബിജെപി കേരള ഘടകം അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, അഡ്വ.പി.എസ്. ശ്രീധരന് പിള്ള, കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാഷ്ട്രീയ നേതാക്കള്‍ പരസ്പരം ശത്രുക്കളായി കാണരുതെന്നു വെങ്കയ്യ പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കുന്നതിലും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിലുമാണ് എതിരാളികളാകേണ്ടത്. ജനാധിപത്യമെന്നാല്‍ സീറ്റുകളുടെ എണ്ണം മാത്രമല്ല. പരസ്പരം അറിയുകയും അനുമോദിക്കുകയും ചെയ്യലാണ്. വ്യത്യസ്ത വീക്ഷണങ്ങള്‍ മനസിലാക്കാനും ഉള്‍ക്കൊള്ളാനും സാധിക്കണം. പ്രതിപക്ഷത്തിനു പാര്‍ലമെന്റില്‍ അവരുടേതായ ശബ്ദമുണ്ടാകണം. അതേസമയം, സര്‍ക്കാരിന് അവരുടേതായ വഴികളുണ്ടാകണം. എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് ഉയരും. സഭയില്‍ എല്ലാവര്ക്കും അവസരം നല്‍കും. പാര്‍ലമെന്റിലെ നിയമങ്ങളും ചട്ടങ്ങളും അംഗങ്ങള്‍ പാലിക്കണം, അദ്ദേഹം പറഞ്ഞു.
സാധാരണ സാഹചര്യങ്ങളിലൂടെ കടന്നുവന്നവര്‍ രാജ്യത്തെ സുപ്രധാന ചുമതലകളിലെത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. വെങ്കയ്യയെ കര്‍ഷകന്റെ മകനെന്നും മോദി വിശേഷിപ്പിച്ചു. കര്‍ഷകരും സാധാരണക്കാരുമായി നിരന്തര ബന്ധം പുലര്‍ത്തിയ വെങ്കയ്യ അവരോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന നേതാവാണ്.
രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും മോദി പറഞ്ഞു. ചായ വിറ്റു നടന്ന തന്റെ കുട്ടിക്കാലവും രാഷ്ട്രപതി രാംനാഥ് കോവിന്ദ് വളര്‍ന്ന സാഹചര്യവും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഭരണഘടനയുടെ ശക്തിയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യവുമാണിതെന്നും പറഞ്ഞു. കരഘോഷത്തോടെയാണ് വെങ്കയ്യയെ രാജ്യസഭയിലേക്ക് അംഗങ്ങള്‍ സ്വീകരിച്ചത്. സ്വതന്ത്ര ഭാരതത്തില്‍ ജനിച്ച ആദ്യ ഉപരാഷ്ട്രപതിയാണ് വെങ്കയ്യയെന്ന് മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: