ഗാസിയാബാദ്: ബീഹാറില്‍ നിന്നുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം ദല്ഹിയ്ക്കടുത്ത് ഗാസിയാബാദിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ മുകേഷ് പാണ്ഡെയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും പാണ്ഡെയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടുണ്ട്.
തന്റെ ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് പാണ്ഡെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. വിശദമായ ആത്മഹത്യാക്കുറിപ്പ് താന്‍ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിലെ റൂമിലുണ്ട്. തനിക്ക് ജീവിതം മടുത്തെന്നും അതിനാല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുന്നതായുമാണ് പാണ്ഡെ പറയുന്നത്.
എന്നാല്‍ എങ്ങനെയാണ് ഇയാളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ വന്നതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പ്രാഥമിക തെളിവുകള്‍ അനുസരിച്ച് സംഭവം ആത്മഹത്യ തന്നെയാണെന്നാണ് അനുമാനമെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
2012 സിവില്‍ സര്‍വീസ് ബാച്ചുകാരനായ പാണ്ഡെ തന്റെ കരിയറില്‍ മികച്ച ട്രാക്ക് റെക്കാഡ് തെളിയിച്ചയാളാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. താന്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിക്കാന്‍ പോകുന്നുവെന്ന് പാണ്ഡെ ഒരു സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു.
ഇതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസിന് ഇയാളെ കണ്ടെത്താനായില്ല. എന്നാല്‍ സി.സി.സി.ടി.വി ദൃശ്യങ്ങളില്‍ പാണ്ഡെ പുറത്തേക്ക് പോകുന്നത് വ്യക്തമാണ്. എന്നാല്‍ ഇയാളെ പിന്നീട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: