തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന് രംഗത്ത്. ഇടതുമുന്നണി സര്‍ക്കാര്‍ പദ്ധതിക്ക് എതിരാണെന്നും സര്‍ക്കാരിന് ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാനാകില്ലെന്നും വിഎസ് അഭിപ്രായപ്പെട്ടു. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന വൈദ്യുതമന്ത്രി എംഎം മണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിഎസ്.
അതിരപ്പിള്ളിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വി.എസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി എം.എം. മണിയും കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. സമവായം ഉണ്ടായാല്‍ മാത്രമെ പദ്ധതി നടപ്പാക്കൂ എന്നുമായിരുന്നു മന്ത്രി ചൊവാഴ്ച സഭയില്‍ പറഞ്ഞത്. തൊട്ടടുത്ത ദിവസമാണ് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി സഭയെ അറിയിച്ചത്.
പരിസ്ഥിതി അനുമതി അവസാനിക്കുന്ന ജൂലൈ 18ന് മുന്‍പായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ പാരിസ്ഥിതികാനുമതിയ്ക്കായി വീണ്ടും അപേക്ഷിക്കേണ്ടതായി വരും. ഇതൊഴിവാക്കുന്നതിനാണ് കാലവധി അവസാനിക്കുന്നതിനു മുന്‍പു തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: