ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉള്‍പ്പെട്ട കോടികളുടെ ബൊഫോഴ്സ് അഴിമതിക്കേസില്‍ പുനരനേ്വഷണത്തിന് സിബിഐ ഒരുങ്ങുന്നു. കേസ് വീണ്ടും അന്വേഷിച്ചേക്കുമെന്ന് സിബിഐ ഇന്നലെ പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. കേസില്‍ പുനരന്വേഷണം തേടി സുപ്രീംകോടതിയിലുള്ള ഹര്‍ജിയെ പിന്തുണയ്ക്കുമെന്നും സിബിഐ വ്യക്തമാക്കി.
1989ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ പതനത്തിനിടയാക്കിയ 64 കോടിയുടെ അഴിമതിക്കേസ് ഇന്നും സജീവമാണ്. രാജീവിന്റെ ഭാര്യയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയയ്ക്കും കേസുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
1986 മാര്‍ച്ച് 24നാണ് സ്വീഡിഷ് ആയുധക്കമ്പനി എ ബി ബൊഫോഴ്സില്‍ നിന്ന് 400 ഹൊവിറ്റ്സര്‍ തോക്കുകള്‍ വാങ്ങാന്‍ 1,437 കോടിയുടെ കരാറായത്. 1987ല്‍ സ്വീഡിഷ് റേഡിയോ ഇടപാടില്‍ കോഴയുണ്ടെന്ന വിവരം പുറത്തുവിട്ടു.
ഇന്ത്യയിലെ ചില രാഷ്ട്രീയക്കാര്‍ക്ക് കോഴ നല്‍കിയെന്ന വെളിപ്പെടുത്തലില്‍ 1990 ജനുവരി 22ന് സിബിഐ കേസെടുത്തു. എ ബി ബൊഫോഴ്സ് കമ്പനി മേധാവി മാര്ട്ടിന് ആര്ബ്ദോ, ഇടനിലക്കാരായ വിന്‍ഛദ്ദ, ഹിന്ദുജ സഹോദരന്മാര്, ഇറ്റാലിയന്‍ ബിസിനസുകാരനും സോണിയ കുടുംബത്തിന്റെ അടുത്തയാളുമായ ഒട്ടാവിയോ ക്വത്തറോച്ചി തുടങ്ങിയവരായിരുന്നു പ്രതികള്‍. രേഖകളില്‍ രാജീവിന്റെ പേര് പരാമര്‍ശിക്കുന്നുവെന്നായിരുന്നു ആരോപണം. 99ല്‍ ക്വത്തറോച്ചി, വിന്‍ഛദ്ദ തുടങ്ങിയവര്‍ക്കെതിരെ ആദ്യ കുറ്റപത്രം. 2000ല്‍ രണ്ടാമത്തെ കുറ്റപത്രം.
കേസിനായി വലിയ തുക ചെലവിടുന്നുവെന്ന് പറഞ്ഞ് 2011 മാര്‍ച്ചില്‍ കോടതി കേസ് അവസാനിപ്പിച്ചു. ഇതിനെതിരെ സിബിഐ അപ്പീല്‍ നല്കാന് ഒരുങ്ങിയെങ്കിലും യുപിഎ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇക്കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിജെപി നേതാവും അഭിഭാഷകനുമായ അജയ് അഗര്‍വാള്‍ കേസില്‍ പുനരന്വേഷണം തേടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: