ന്യൂദല്‍ഹി: സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ ഉപരാഷ്ട്രപതിയാണ് വെങ്കയ്യ നായിഡുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീര്‍ഘനാളത്തെ പരിചയസമ്പത്തുള്ള വെങ്കയ്യ നായിഡു സങ്കീര്‍ണ്ണമായ പാര്‍ലമെന്ററി നടപടിക്രമങ്ങളില്‍ നിപുണനാണെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
വെങ്കയ്യ നായിഡുവുമൊത്തുള്ള ദീര്‍ഘനാളത്തെ തന്റെ കൂട്ടുകെട്ട് അനുസ്മരിച്ചുകൊണ്ട്, ഗ്രാമീണ മേഖലകളുടെയും, പാവപ്പെട്ടവരുടെയും, കൃഷിക്കാരുടെയും ആവശ്യങ്ങള്‍ അറിയുന്നയാളാണ് എക്കാലവും നായിഡുവെന്നും, ഈ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അത്യന്തം മൂല്യവത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു.
എളിമയാര്‍ന്ന, ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് വന്നവരാണ് ഇന്ത്യയില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന പദവികളില്‍ ഇരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നത് ഇന്ത്യന്‍ ജനാതിപത്യത്തിന്റെ പക്വതയെയും ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയെയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തില്‍ യുവ വിപ്ലവകാരിയായ ഖുദിറാം ബോസിനെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നത് ഇതേ ദിവസമായ ആഗസ്റ്റ് 11നെ അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ സ്വാഗത പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയവര്‍ അനുഷ്ഠിച്ച അത്തരം ത്യാഗവും അത് നമ്മില്‍ അര്‍പ്പിക്കുന്ന ഉത്തരവാദിത്തവും ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: