ന്യൂദല്‍ഹി: രാഷ്ട്രീയത്തിന് അതീതമായിരിക്കും രാജ്യസഭാ അധ്യക്ഷനെന്ന നിലയിലുള്ള പ്രവര്‍ത്തനമെന്ന് ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റ വെങ്കയ്യ നായിഡു. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്യസഭയിലെത്തി സഭാധ്യക്ഷന്റെ ചുമതല ഏറ്റെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വ്യതാസം ഉണ്ടെങ്കിലും സഭയില്‍ ആരും പരസ്പരം ശത്രുക്കളല്ലെന്നും വെങ്കയ്യ കൂട്ടിച്ചേര്‍ത്തു.
രാവിലെ രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റു ചൊല്ലിയാണ് ഹമീദ് അന്‍സാരിയുടെ പിന്‍ഗാമിയായി വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്മോഹന് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം വെങ്കയ്യ നായിഡു രാജ്യസഭാ അധ്യക്ഷ പദവിയും ഏറ്റെടുത്തു. സഭാ അധ്യക്ഷനായി സ്ഥാനമേറ്റ വെങ്കയ്യ നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: