ന്യൂദല്‍ഹി: ജമ്മു കശ്മീരിന് സ്വയംഭരണാവകാശം നല്കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് പുനപരിശോധിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
വകുപ്പില്‍ മാറ്റം വരുത്തില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മെഹബൂബ അവകാശപ്പെട്ടു. പ്രത്യേക അവകാശം നല്കുന്ന വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. വകുപ്പ് പുനപരിശോധിക്കണമെന്നാണ് ബിജെപിയുടെ നിലപാട്.
കശ്മീരിലെ ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥയും പ്രത്യേക സാഹചര്യവും പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി മുഫ്തി പറഞ്ഞു. തങ്ങളുടെ സ്വത്വം അപകടത്തിലാണെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിമാനമാണെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വിശ്വാസമാകണം. വകുപ്പ് റദ്ദാക്കിയാല്‍ തിരിച്ചടിയാകും. മെഹബൂബ പറഞ്ഞു.
പുറത്തുനിന്നുള്ളവര്‍ക്ക് വസ്തുവകകള്‍ വാങ്ങുന്നത് തടയുന്ന 35 എ വകുപ്പ് മാറ്റണമെന്നാവശ്യപ്പെട്ടും സുപ്രീം കോടതിയില്‍ ഹര്‍ജി ലഭിച്ചിട്ടുണ്ട്. വകുപ്പ് സ്ത്രീവിരുദ്ധമെന്നാണ് പ്രധാന ആരോപണം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്വത്തില്‍ അവകാശം ഇല്ലാതാകുന്നു. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: