ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന് ഏറ്റവുമധികം ആത്മവിശ്വാസം നല്കിയ പാര്‍ലമെന്റ് സമ്മേളനമാണ് സമാപിച്ചത്. 19 ദിവസം മാത്രം നീണ്ടുനിന്ന സമ്മേളന കാലത്ത് ലോക്സഭയില്‍ 14 ബില്ലുകളും രാജ്യസഭയില്‍ 9 ബില്ലുകളും പാസാക്കാന്‍ കേന്ദ്രത്തിനായി. സഭാ നടത്തിപ്പ് 80 ശതമാനത്തോളം വിജയകരമാക്കാന്‍ സാധിച്ചതായി കേന്ദ്രപാര്ലമെന്ററികാര്യമന്ത്രാലയം അറിയിച്ചു.
ബാങ്കിംഗ് നിയന്ത്രണബില്‍, കായികസര്‍വ്വകലാശാല ബില്‍ എന്നിവ അടക്കം 17 പുതിയ ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ഐഐഐറ്റി ഭേഗഗതി ബില്‍, കമ്പനീസ് ഭേദഗതിബില്‍, സ്റ്റേറ്റ് ബാങ്ക് ഭേദഗതി ബില്‍, ഐഐഎം ബില്‍, ജിഎസ്ടി ജമ്മുകശ്മീര്‍ ബില്‍ എന്നിവ ലോക്സഭ പാസാക്കി.
ഫുഡ് വെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബില്‍, എന്‍ഐറ്റി ഭേദഗതി ബില്‍, ഐഐഐറ്റി ബില്‍, ബാലാവകാശ നിര്‍ബന്ധിത വിദ്യാഭ്യാസ ബില്‍, ബാങ്കിംഗ് റെഗുലേഷന്‍സ് ബില്‍ എന്നിവയാണ് രാജ്യസഭ പാസാക്കി പ്രധാന ബില്ലുകള്‍. രണ്ടു സഭകളിലും അംഗീകാരം നേടിയ 13 ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പോയിട്ടുണ്ട്. വടക്കുകിഴക്കന്‍ കൗണ്‍സില്‍ ഭേദഗതി ബില്‍ അടക്കം മൂന്നു ബില്ലുകള്‍ പിന്‍വലിച്ചു.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ പ്രത്യേക ചര്‍ച്ചകളും വിവിധ വിഷയങ്ങളിന്മേലുള്ള പ്രതിപക്ഷ പ്രതിഷേധവും സഭാസമ്മേളനവേളയില് നടന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുടെ തെരഞ്ഞെടുപ്പ്, സത്യപ്രതിജ്ഞ ചടങ്ങുകളും വര്‍ഷകാല സമ്മേളന കാലയളവില്‍ നടന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നിരവധി എംപിമാരുടെ കാലാവധി ഈ സമ്മേളനകാലയളവില്‍ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: