ന്യൂദല്‍ഹി: ഒരു ദശാബ്ദത്തിലേറെയുള്ള പ്രവര്‍ത്തനത്തിനുശേഷം സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയില്‍ നിന്ന് വിരമിച്ചു. രാജ്യസഭയിലേക്ക് യെച്ചൂരിക്ക് ഒരു തവണ കൂടി അവസരം നല്‍കണമെന്ന് വി. എസ്. അച്യുതാനന്ദനും, സിപിഎം ബംഗാള്‍ ഘടകവും കേന്ദ്ര കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ കേരളഘടകം എതിര്‍ത്തു. അതോടെ മൂന്നാം തവണയും രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അത് ഉള്ളിലൊതുക്കി പടിയിറങ്ങുകയായിരുന്നു.
അതിനിടെ യെച്ചൂരിക്ക് അവസരം നല്‍കാത്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. 2005ലാണ് ബംഗാളില്‍ നിന്ന് യെച്ചൂരി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യസഭയിലേക്ക് രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗമാകാന്‍ സാധിച്ചിട്ടില്ല. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സമാജ്വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് തുടങ്ങിയവര്‍ യെച്ചൂരിയെ അഭിനന്ദിച്ച് പ്രസംഗിച്ചു.
അതേസമയം സിപിഐ(എം) ബംഗാള്‍ ഘടകത്തിലെ ആരും വിടവാങ്ങല്‍ ചടങ്ങില്‍ പ്രസംഗിക്കാന്‍ തയ്യാറായില്ല. യെച്ചൂരി അടക്കം 9 പേരാണ് വര്‍ഷകാല സമ്മേളന വേളയില്‍ വിരമിക്കുന്നത്. ഇതില്‍ ആറു പേര് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: