ആലപ്പുഴ: ലോകശ്രദ്ധ ഇന്ന് പുന്നമടക്കായലിലേക്ക്. ഓളപ്പരപ്പിലെ ഒളിമ്പിക്സ് നെഹ്റുട്രോഫി ജലോത്സവം ഇന്ന്. നാടും നഗരവും ഒന്നാകെ പുന്നമടക്കായലിന്റെ ഇരുവശങ്ങളിലും ഒഴുകിയെത്തും. 78 വള്ളങ്ങളാണ് ഇത്തവണ ജലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. ഇത്രയും വള്ളങ്ങള്‍ പങ്കെടുക്കുന്നത് മറ്റൊരു ചരിത്രമാണ്.
വള്ളംകളി പ്രേമികളെ ആവേശത്തില്‍ ആറാടിക്കുന്ന മത്സരങ്ങള്‍ ഉറപ്പാണ്. കടുത്ത പരിശീലനമാണ് 65-ാമത് നെഹ്റു ട്രോഫി കരസ്ഥമാക്കാന്‍ ക്ലബ്ബുകള്‍ നടത്തിയിട്ടുള്ളത്. ഓരോ കരകളുടെയും പ്രാര്‍ത്ഥനകളും പ്രതീക്ഷകളും ഏറ്റുവാങ്ങിയാണ് ഇന്ന് ചുണ്ടനുകളും മറ്റു കളിവള്ളങ്ങളും പുന്നമടയിലെത്തുക.
ചുണ്ടന് മത്സര ഇനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മത്സരത്തില്‍ നാലും ഉള്‍പ്പെടെ 24 വളളങ്ങള്‍ പങ്കെടുക്കും. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളന്‍ വള്ളവും തെക്കനോടിയില്‍ മൂന്നുവീതം തറ, കെട്ടു വള്ളവും മത്സരത്തില്‍ മാറ്റുരയ്ക്കും. രാവിലെ 11 ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് വള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഡോ. റ്റി.എം. തോമസ് ഐസക്, ജി. സുധാകരന്, പി. തിലോത്തമന്, കടകംപള്ളി സുരേന്ദ്രന്, തോമസ് ചാണ്ടി, ഇ. ചന്ദ്രശേഖരന്, മാത്യു റ്റി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും.
വള്ളംകളി മത്സരം സമയത്തെ അടിസ്ഥാനമാക്കിയായതിനാല്‍ വള്ളങ്ങള്‍ ഫിനിഷ് ചെയ്യുന്ന സമയം അറിയാന്‍ അത്യാധുനിക ഡിജിറ്റല്‍ ഡിസ്പ്ലേ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഇത്തവണ ചെറുവള്ളങ്ങളുടെ മത്സരവും ഫിനിഷ് ചെയ്ത സമയം അടിസ്ഥാനപ്പെടുത്തിയാണ്. ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത വള്ളങ്ങളാണ് ഫൈനലിലെത്തുക.
ജലമേള കാണുന്നതിനായി നഗരത്തില്‍ എത്തുന്നതിനും തിരികെ പോകുന്നതിനും ബസ്, ബോട്ട് സൗകര്യങ്ങള്‍ കൂടുതലായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദൂരദര്‍ശന്റെ തത്സമയ സംപ്രേക്ഷണം വെബ്സ്ട്രീമിങ് വഴി ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളിലേക്ക് എത്തിക്കും. ഇന്റര്‍നെറ്റ് വെബ്കാസ്റ്റിങ് നടത്തും. വേേു://ംലയരമേെ.ഴീ്.ശി/ിലവൃൗേൃീുവ്യ എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ വള്ളംകളി കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: