കൊച്ചി: ന്യൂനപക്ഷ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ പ്രവേശനത്തിനു സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം മതമേധാവികളില്‍ നിന്ന് എടുത്തു മാറ്റി റവന്യു അധികൃതര്‍ക്കു നല്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
റവന്യു അധികൃതരില്‍ നിന്ന് സമുദായ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഓഗസ്റ്റ് മൂന്നിന് ഇറക്കിയ ഉത്തരവിനെതിരെ തൃശൂരിലെ ജൂബിലി മിഷന് മെഡിക്കല്‍ കോളജ്, അമല മെഡിക്കല്‍ കോളജ്, കോലഞ്ചേരി മെഡിക്കല്‍ കോളജ്, പുഷ്പഗിരി മെഡിക്കല്‍ കോളജ്, പുഷ്പഗിരി ഡെന്റല്‍ കോളജ് തുടങ്ങിയവര്‍ നല്കിയ ഹര്‍ജികളിലാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് നാലാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രവേശനത്തിനായി സമുദായ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 14 വരെ നീട്ടി. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളേജുകളിലെ നിര്‍ദ്ദിഷ്ട ക്വാട്ടയിലേക്കുള്ള പ്രവേശനത്തിനായി ജാതി സര്‍ട്ടിഫിക്കറ്റ് റവന്യു അധികൃതരില്‍ നിന്നും സമുദായ സര്‍ട്ടിഫിക്കറ്റ് മതമേധാവികളില്‍ നിന്നും ഹാജരാക്കാന്‍ ജൂലായ് 29 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പരാതിയുയര്ന്നെന്ന് ചൂണ്ടിക്കാട്ടി ഇതു റദ്ദാക്കിയാണ് പുതിയ ഉത്തരവിറക്കിയത്.
സമുദായ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരുടെ സമുദായവും ഉപ വിഭാഗവും റവന്യു അധികൃതര്‍ എങ്ങനെ സാക്ഷ്യപ്പെടുത്തുമെന്ന് ഹൈക്കോടതി ആരാഞ്ഞു. ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളിലെ അപേക്ഷകര്‍ ഏതു ഉപവിഭാഗത്തിലാണെന്ന് കണ്ടെത്താന്‍ റവന്യു അധികൃതര്‍ക്ക് എന്തു സംവിധാനമാണുള്ളത്? മതിയായ സംവിധാനമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞെങ്കിലും അവ്യക്തമായ വിശദീകരണമാണ് നല്‍കിയത്. ഈ വിശദീകരണം തൃപ്തികരമല്ലെന്നു ഹൈക്കോടതി വിലയിരുത്തി.
ഇതിനിടെ ന്യൂനപക്ഷ പദവിയുള്ള കോളജുകളിലെ പ്രവേശനത്തിന് സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചോ എന്ന് അന്വേഷിക്കണമെന്ന് ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ജോയിന്റ് സെക്രട്ടറി ബി. എസ്. പ്രകാശിനെതിരെ അന്വേഷണം നടത്താനാണ് നിര്‍ദേശം. വീഴ്ചയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ നടപടിയെടുത്ത് അക്കാര്യം കോടതിയെ അറിയിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ചുമതല മതമേധാവികളില്‍ നിന്ന് എടുത്ത് മാറ്റി റവന്യു അധികൃതര്‍ക്കു നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: