തൊടുപുഴ: തൊടുപുഴയാറ്റിലും പരിസരത്തും മാലിന്യം തള്ളിയവരെയും വാഹനവും നഗരസഭാധികൃതര്‍ രാത്രിയില്‍ പതിയിരുന്നു പിടികൂടി. ഇവരില്‍ നിന്ന് 14500 രൂപ പിഴയീടാക്കി. വെങ്ങല്ലൂര്‍ തപ്രാട്ടില് ജാഫര്‍, ആശിര്‍വാദ് സിനി കോംപ്ലക്സിലെ ‘ചിക്കിങ്’ അധികൃതര്‍ എന്നിവരില്‍ നിന്നാണ് പിഴ ഈടാക്കിയത്. വെങ്ങല്ലൂര്‍ പാലത്തിനുസമീപം പതിവായി മാലിന്യം തള്ളുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ നഗരസഭ വൈസ് ചെയര്മാന് ടി കെ സുധാകരന് നായരുടെ നേതൃത്വത്തില്‍ കാവലിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മൂന്ന് മണിയോടെയാണ് ചിക്കിങ്ങിലെ ജീവനക്കാര്‍ ബൈക്കിലെത്തി പുഴയുടെ കരയില്‍ മാലിന്യങ്ങള്‍ തള്ളിയത്. തുടര്‍ന്ന് നാല് മണിയോടെ ജാഫറിന്റെ വാഹനത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ബക്കറ്റില്‍ അറവു മാലിന്യങ്ങളുമായെത്തി. അധികൃതര്‍ പിടികൂടുന്നതിന് മുമ്പ് ഇവര്‍ മാലിന്യങ്ങള്‍ പുഴയില്‍ തള്ളിയിരുന്നു.
വാഹന ഉടമകള്‍ക്ക് നഗരസഭ അധികൃതര്‍ നോട്ടീസ് നല്കി. ജാഫറില്‍ നിന്ന് 12500 രൂപയും ചിക്കിങ് അധികൃതരില്‍ നിന്നും 2000 രൂപയും പിഴ ഈടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: