തൊടുപുഴ: യുവാവിനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ അമയപ്രയില്‍ വാടകയ്ക്ക് താമസിക്കുന്ന തുരുത്തേല്‍ വിഷ്ണു(25)വിന്റെ മൃതദേഹമാണ് ഇന്നലെ പുലര്‍ച്ചെ വാടക വീട്ടില്‍ കണ്ടെത്തിയത്. ഇറച്ചിക്കടയിലെ ജീവനക്കാരനായ വിഷ്ണു കടയിലെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് കടയുടമ വീട്ടിലെത്തിയപ്പോഴാണ് ശരീരം കണ്ടത്.
തുടര്‍ന്ന് കരിമണ്ണൂര്‍ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് നടത്തിയ പരിശോധനനയില്‍ നെഞ്ചിന് ആഴത്തിലേറ്റ കുത്താണ് മരണകാരണമെന്ന് കണ്ടെത്തി. വിഷ്ണു മുന്‍പ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്നു. പിന്നീട്ഡി വൈഎഫ്ഐയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.
അടുത്തിടെ കഞ്ചാവ് കേസുമായി ബന്ധപ്പട്ട് ചിലരെ എക്സൈസിന് പറഞ്ഞുകൊടുത്തത് വിഷ്ണുവാണെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നേരിയ വാക്കേറ്റങ്ങള്‍ ഉണ്ടായിരുന്നു. ഇക്കാരണമാണോ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വിഷ്ണുവുമായി അടുത്ത ബന്ധമുള്ള ഒരാളെ ഇന്നലെ രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇയാളില്‍ നിന്നും ലഭിച്ച വിവര പ്രകാരം 25 പേരെ പോലീസ് ചോദ്യം ചെയ്തു. അന്വേഷണം തുടരുകയാണെന്നും ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന കാളിയാര്‍ സി.ഐ യൂനസ് ജന്മഭൂമിയോട് പറഞ്ഞത്. കരിമണ്ണൂര്‍ എസ്.ഐ ക്ലീറ്റസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. മേലുകാവിന് സമീപമാണ് മരിച്ച വിഷ്ണുവിന്റെ ബന്ധുക്കള്‍ താമസിക്കുന്നത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: