കൊച്ചി: കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. നഴ്സുമാരുടെ ആവശ്യങ്ങള്‍ മാനേജ്മെന്റ് പൂര്‍ണമായി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഇത്. അതിനിടെ ആത്മഹത്യ ഭീഷണിയുമായി നഴ്സുമാര്‍ ആശുപത്രിക്ക് മുകളില്‍ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്.
അതേ സമയം സമരസഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കോതമംഗലം താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഇതിനായി രാവിലെ തന്നെ ലേബര്‍ കമ്മീഷണര്‍ സ്ഥലത്തെത്തും. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ നിര്‍ദ്ദേശപ്രകാരമാണ് ലേബര്‍ കമ്മീഷണര്‍ ചര്‍ച്ചയ്ക്കെത്തുന്നത്.
മുഴുവന്‍ ബോണ്ട് സ്റ്റാഫുകളെയും തിരിച്ചെടുക്കാനാവില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. ആത്മഹത്യാ ഭീഷണി മുഴക്കി ഒരു ദിവസം മുഴുവന്‍ നീണ്ട നഴ്സുമാരുടെ സമരം ആര്‍ഡിഒ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ആദ്യം പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയതോടെയാണ് നഴ്സുമാര്‍ വീണ്ടും സമരം തുടങ്ങിയത്. പിന്നീട് സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശി.
തുടര്‍ന്ന് ജില്ലാ കലക്ടറും പി രാജീവ് എംപിയും സ്ഥലത്തെത്തി രാത്രി വൈകി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: