തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ ഭരണം സിപിഎമ്മിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിമാത്രമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ തങ്ങള്‍ക്ക് എതിരാണെന്ന് കാണുന്ന എല്ലാത്തിനെയും ഇല്ലായ്മ ചെയ്യുകയാണ്. വിദ്യാഭ്യാസ മേഖലയിലും ഈ രീതി നടപ്പിലാക്കുന്നു. വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ സര്‍ക്കാര്‍ മതത്തിനു പ്രാധാന്യം നല്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കാണ് പ്രധാന്യം നല്‍കുന്നത്. വിദ്യാഭ്യാസത്തെ രാഷ്ട്രീയ വിമുക്തമാക്കണം. ദേശീയ ബോധം ഇല്ലാത്തതാണ് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയം. വിദ്യാലയങ്ങളെ ദേവാലയങ്ങളെപ്പോലെ കാണേണ്ടതിനു പകരം ബീഫ് ഫെസ്റ്റ് പോലുള്ള പരിപാടികള്‍ നടത്തുന്നതിന് അവസരം നല്കുന്നു.
ദേശീയ ഗാനത്തെയും ദേശീയ പതാകയെയും വരെ അപമാനിക്കുന്ന തരത്തില്‍ മാഗസിനുകള്‍ പുറത്തിറക്കുന്നതിന് അനുവാദം നല്കുന്നു, ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
എന്‍ടിയു സംസ്ഥാന പ്രസിഡന്റ് കെ.എന്‍.വിനോദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി.സുനില്‍കുമാര്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സെക്രട്ടറി അജയകുമാര്‍, പ്രഭാകരന്‍നായര്‍, അശോക് വാഴൂര്‍, ടി.ബി.രാജീവന്, എം.ശിവദാസ്, കെ.രേവതി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: