പാലക്കാട്: ഒരാഴ്ചയായി പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടാനക്കൂട്ടം കാടുകയറുന്നു. മങ്കര റെയില്‍വേ സ്റ്റേഷനു സമീപം ഭാരതപ്പുഴയില്‍ നിലയുറപ്പിച്ചിരുന്ന ആനകളാണ് കിലോമീറ്ററുകള്‍ താണ്ടി മുണ്ടൂരിലെത്തിയത്. ഇന്നലെ രാവിലെ മങ്കരയില്‍ നിന്നും കല്ലടിക്കോട് വഴി കാട്ടാനകള്‍ വൈകുന്നേരത്തോടെ മുണ്ടൂരിലെത്തി.
പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും ഇടയ്ക്ക് തിരിഞ്ഞു നടന്നത് ജനങ്ങളെയും വനംവകുപ്പുകാരെയും ആശങ്കയിലാഴ്ത്തി. ഇന്നലെ രാവിലെ 10 മണിയോടെ ധോണിമല കയറ്റിവിട്ടെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞ് കയറംകോട് മേഖലയില്‍ ആനകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി.
രാവിലെ റബ്ബര്‍ ടാപ്പിങ്ങിനിറങ്ങിയ കര്‍ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയത്. ഇവയെ കാടുകയറ്റുന്നതിനായി മണ്ണാര്‍ക്കാട് – പാലക്കാട് റോഡില്‍ വാഹനഗതാഗതം തിരിച്ചു വിട്ടു. ആനകള്‍ കാടുകയറുന്നതറിഞ്ഞ് ജനങ്ങള്‍ തമ്പടിച്ചത് പൊലീസുകാര്‍ക്കും വനംവകുപ്പുകാര്‍ക്കും തലവേദനയുണ്ടാക്കി. കാട് കയറുന്നതിനിടെ ദേശീയപാതയിലെത്തുന്നത് തടയാന്‍ വനംവകുപ്പും പൊലീസും ജാഗ്രത പുലര്‍ത്തി. ആനകളുടെ സഞ്ചാരമേഖലകളില്‍ ജനങ്ങള്‍ക്ക് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്കി.
വൈകുന്നേരത്തോടെ മുണ്ടൂരിലെത്തിയ ആനകളെ രാത്രി വൈകിയാണെങ്കിലും ധോണി മലയിലേക്ക് കയറ്റി വിടാനുള്ള ശ്രമത്തിലാണ്. ഹേമാംബികാ നഗര്‍ പൊലീസും വനംവകുപ്പ് അധികൃതര്‍ക്കൊപ്പം സുരക്ഷാ സംവിധാനം ഒരുക്കി രംഗത്തുണ്ട്.
കൃഷി നശിപ്പിച്ചും പുഴയില്‍ നീരാടിയും നടന്നിരുന്ന ആനകള്‍ പ്രദേശവാസികള്‍ക്ക് കൗതുകകരമായിരുന്നുവെങ്കിലും ദിവസങ്ങള്‍ക്കുശേഷം ഇവര്‍ അക്രമാസക്തരാകാതിരിക്കാനായി കാടുകയറ്റാനുള്ള പരിശ്രമത്തിലായിരുന്നു വനംവകുപ്പുദ്യോഗസ്ഥര്‍.
മയക്കുവെടി വെച്ച് തളയ്ക്കുന്നത് പ്രായോഗികമല്ല. കുങ്കി ആനകളെ ഉപയോഗിച്ച് കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് കയറ്റിവിടാനുള്ള ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തുന്നത്. ഒരു കൊമ്പനും പിടിയും കുട്ടിക്കൊമ്പനുമടങ്ങുന്ന മൂന്നംഗസംഘമാണ് കാടുകയറുന്നത്. എന്നാല്‍ നാളുകളായി തമ്പടിച്ച മേഖലയിലേക്ക് വീണ്ടും തിരിച്ചു വരുമോയെന്ന ആശങ്കയുണ്ട് പ്രദേശവാസികള്‍ക്കും വനംവകുപ്പുദ്യോഗസ്ഥര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: