കെയ്റോ: ഈജിപ്തിലെ തുറമുഖനഗരമായ അലക്സാണ്ട്രിയയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി ചുരുങ്ങിയത് 42 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം 2.15ഓടെ ഖുര്‍ഷിദ് സ്റ്റേഷന്റെ തൊട്ടടുത്തായിരുന്നു ദുരന്തം.
കൂട്ടിയിടിയുടെ ആഘാതത്തില്‍ രണ്ട് ട്രെയിനുകളുടെയും മുന്‍ഭാഗം മുകളിലേക്കുയര്‍ന്ന് ഒരു പിരമിഡിന്റെ ആകൃതി പ്രാപിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ട്രെയിനുകളുടെ ഒട്ടേറെ ബോഗികള്‍ തകര്‍ന്നു. ട്രെയിനിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ ഏറെ പാടുപെട്ടാണ് പുറത്തെടുത്തത്.
റെയില്‍വേ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം പരാജയമാണെന്ന് നേരത്തേ പരാതികള്‍ ഉയര്‍ന്നിരുന്നു. 2016-ല്‍ പാളം തെറ്റി നിരവധി പേര് മരിച്ചിരുന്നു. 2012-ല്‍ ട്രെയിന്‍ സ്കൂള്‍ ബസ്സുമായി കൂട്ടിയിടിച്ച് കുട്ടികളടക്കം 50ലേറെ പേര് കൊല്ലപ്പെട്ടതാണ് ഈജിപ്തില്‍ സമീപകാലത്തുണ്ടായ വലിയ ട്രെയിന്‍ അപകടങ്ങളിലൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: