പയ്യന്നൂര്‍:കരിവെള്ളൂര്‍ സോഷ്യല്‍ വെല്ഫേര് കോ-ഓപ്പ് സൊസൈറ്റിയില്‍ മുക്കുപണ്ടം പണയം വെച്ച് മൂന്നുകോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് കണ്ടെതത്തി.
കരിവെള്ളൂര്‍ വീവേഴ്സ് സൊസൈറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സൊസൈറ്റിയിലാണ് ഞെട്ടിക്കുന്ന സാമ്പത്തിക ക്രമക്കേട് നടന്നത്. 2, 98,49, 090 രൂപയുടെ വെട്ടിപ്പാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. പണത്തിനുള്ള ഈടായി ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത് 13,287.6 ഗ്രാം മുക്കുപണ്ടങ്ങളാണെന്ന് പരിശോധനയില്‍ വ്യക്തമായി. പെരിങ്ങോം സഹകരണ ഇന്‍സ്പെക്ടര്‍ ഷൈനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. കഴിഞ്ഞദിവസം സൊസൈറ്റിയില്‍ നടന്ന പരിശോധനയില്‍ സൊസൈറ്റി സെക്രട്ടറി പ്രദീപനും സഹകരിച്ചിരുന്നു. പരിശോധനക്കിടയില്‍ രേഖകളില്‍ ക്രമക്കേടും പണയ ഉരുപ്പടികളില്‍ സംശയവും തോന്നിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തിയത്. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍മാരായ ഉമേഷ്, ശശി, പവിത്രന് എന്നിവരും അപ്രൈസര്‍മാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണയ ഉരുപ്പടികള്‍ മുക്കുപണ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.
ക്രമക്കേട് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞെന്ന് ബോധ്യപ്പെട്ട ബാങ്ക് സെക്രട്ടറി പ്രദീപന് ഇവിടെ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. ഇയാളുടെ ഫോണ്‍ ഇപ്പോള്‍ സ്വിച്ചോഫാണെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഭാര്യയും കുഞ്ഞും സംഭവ ദിവസം തന്നെ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. സെക്രട്ടറിയുടെ ചുമതലയിലായിരുന്നു മുഴുവന്‍ സ്വര്‍ണപ്പണയ ഇടപാടുകളും നടന്നതെന്ന് സൊസൈറ്റി പ്രസിഡണ്ട് എ.വി.ഗിരീശന് വിശദീകരിച്ചു. പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നുവെന്നാണ് സൂചന. ഒരു വനിതാ ജീവനക്കാരി ഉള്‍പ്പെടെ മൂന്നുപേരാണ് സ്ഥാപനത്തിലുള്ളത്. നാലു വര്‍ഷം മുമ്പ് ആരംഭിച്ച സൊസൈറ്റിയില്‍ 280 അംഗങ്ങളുണ്ട്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സൊസൈറ്റി പ്രസിഡണ്ട് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: