യശോദ ചോദിക്കുന്നു; എന്റെ ഭര്‍ത്താവിന്റെ ശവകുടീരമെങ്കിലും എനിക്ക് വേണം
കൂത്തുപറമ്പ്:എന്റെ ഭര്‍ത്താവിന്റെ ശവകുടീരമെങ്കിലും എനിക്ക് വേണം. കൂത്തുപറമ്പ് പോലീസിനോട് ദയനീയമായി ഈ ഒരു വാക്കു പറഞ്ഞത് കൂത്തുപറമ്പിനടുത്ത മൂര്യാട് പാറയിലെ തയ്യില്‍ യശോദയാണ്. സിപിഎം കേന്ദ്രമായ മൂര്യാട് പാറയില്‍ പത്ത് സെന്റ് സ്ഥലത്താണ് യശോദയും കുടുംബവും താമസിക്കുന്നത്. ഈ സ്ഥലം കയ്യേറിയാണ് പ്രദേശത്തെ സിപിഎമ്മുകാര്‍ സ്വകാര്യവ്യക്തിക്ക് വേണ്ടി റോഡ് നിര്‍മ്മിക്കാന്‍ നീക്കം നടത്തിയത്.
യശോദയുടെ അയല്‍വാസിയായ പാട്ടക്ക ദിനേശന്റെ നേതൃത്വത്തിലെത്തിയ അന്‍പതോളം വരുന്ന സിപിഎമ്മുകാര്‍ കഴിഞ്ഞ ദിവസം പരസ്യമായി സ്ഥലം കയ്യേറി റോഡ് നിര്‍മ്മിക്കാന്‍ നീക്കം നടത്തുകയായിരുന്നു. വീടിന് മുന്‍വശത്ത് കൂടി റോഡ് നിര്‍മ്മിച്ചാല്‍ ഇവര്‍ക്ക് മുറ്റം പോലുമില്ലാത്ത സാഹചര്യമുണ്ടാകും. മുറ്റത്തിനോട് ചേര്‍ന്ന് യശോദയുടെ ഭര്‍ത്താവിനെ സംസ്കരിച്ച സ്ഥലം കൂടി തകര്‍ത്ത് റോഡ് നിര്‍മ്മിക്കാനായിരുന്നു സിപിഎം സംഘത്തിന്റെ നീക്കം. വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും സിപിഎം സംഘം ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. മൂര്യാടും പരിസര പ്രദേശത്തുമുളള്ള സിപിഎം ക്രിമിനല്‍ സംഘങ്ങളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് യശോദ പോലീസിലറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കയ്യേറ്റം തടയുകയായിരുന്നു. പോലീസ് ഇടപെട്ട് സിപിഎം സംഘത്തെ മാറ്റി നിര്‍ത്തിയെങ്കിലും തങ്ങളുടെ മുറ്റമുള്പ്പടെ സിപിഎം സംഘം കയ്യേറുമെന്ന ഭയപ്പാടിലാണ് യശോദയും കുടുംബവും. തിരുവാക്കിന് എതിര്‍വാക്കില്ലാത്ത പാര്‍ട്ടി ഗ്രാമത്തില്‍ എത്രകാലം തങ്ങളുടെ വീടും സ്ഥലവും സംരക്ഷിക്കാനാകുമെന്ന ആശങ്കയിലാണ് യശോദയും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: