ആലപ്പുഴ: വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തിയ വേഗപ്പോരില്‍ ഗബ്രിയേല്‍ ചുണ്ടന് കന്നിക്കിരീടം. എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഫോട്ടോ ഫിനിഷിലാണ് ജേതാവായത്.
യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം ജേതാക്കളായ കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ പായിപ്പാട് ചുണ്ടന് മൂന്നാം സ്ഥാനത്തെത്തി.
മുന്‍വര്‍ഷത്തെ ജേതാവായ കാരിച്ചാല്‍ ചുണ്ടന് നാലാം സ്ഥാനം മാത്രമാണ് ലഭിച്ചത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബാണ് കാരിച്ചാല്‍ തുഴഞ്ഞത്. കടുത്ത മത്സരം വ്യക്തമാക്കുന്നതാണ് ചുണ്ടന് വള്ളങ്ങളുടെ ഫിനിഷിങ് സമയം. ഒന്നാമതെത്തിയ ഗബ്രിയേല്‍ 4.17.42 മിനിട്ടിലാണ് ഫിനിഷ് ചെയ്തത്. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ 4.17.72 മിനിട്ടിലും പായിപ്പാട് 4.17.99 മിനിട്ടിലും കാരിച്ചാല്‍ ചുണ്ടന് 4.19 മിനിട്ടിലും ഫിനിഷ് ചെയ്തു.
സ്റ്റാര്‍ട്ടിങ് ഉപകരണത്തിന്റെ തകരാര്‍ മൂലം ഒന്നരമണിക്കൂര്‍ വൈകി രാത്രി ഏഴു മണിക്കുമാത്രമാണ് ഫൈനല്‍ മത്സരം നടത്താന്‍ സാധിച്ചത്. നെഹ്റുട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് എറണാകുളത്തുനിന്നുള്ള ക്ലബ്ബ് ജേതാവാകുന്നത്. ഉമ്മന്‍ ജേക്കബ് ചെത്തിക്കാടായിരുന്നു ക്യാപ്റ്റന്‍. മുന്‍ വര്‍ഷം ഗബ്രിയേല്‍ ചുണ്ടന് രണ്ടാം സ്ഥാനം നേടിയിരുന്നു. അന്ന് യുബിസി കൈനകരിയായിരുന്നു തുഴഞ്ഞത്.
ഇത്തവണ ഹീറ്റ്സില്‍ ഏറ്റവും മികച്ച സമയം കുറിച്ചത് കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ പായിപ്പാട് ചുണ്ടനായിരുന്നു. 4.14.82 മിനിട്ടിലാണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഫൈനലില്‍ ഈ സമയം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
ചെറുവള്ളങ്ങളുടെ വിഭാഗത്തിലും കടുത്ത മത്സരമായിരുന്നു. ചുരുളന്‍ വിഭാഗത്തില്‍ കുമരകം വടക്ക് എന്‍ബിസിയുടെ വേലങ്ങാടിന് ഒന്നാം സ്ഥാനവും കാക്കത്തുരുത്ത് യുവജനവേദി ബോട്ട്ക്ലബ്ബിന്റെ കോടിമാത രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ തൃശൂര്‍ വടക്കും നാഥന് ബോട്ട് ക്ലബ്ബിന്റെ വടക്കുംനാഥനാണ് ഒന്നാം സ്ഥാനം. കരുമാടി ജയകേരളയുടെ ജലറാണി രണ്ടാമതെത്തി.
വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ സഹൃദയ ബോട്ട് ക്ലബ്ബ് എബ്രഹാം മൂന്നുതൈക്കല്‍ ഒന്നാം സ്ഥാനവും കുട്ടമംഗലം ന്യൂഡ്രോപ്സ് ബോട്ട് ക്ലബ്ബിന്റെ ചിറമേല്‍ തോട്ടുകടവന്‍ രണ്ടാമതുമെത്തി. ഇരുട്ടുകുത്തി എഗ്രേഡ് വിഭാഗത്തില്‍ തൃശൂര്‍ വടക്കന്‍ ബ്രദേഴ്സിന്റെ മൂന്നു തൈക്കല്‍ ഒന്നാം സ്ഥാനവും തുരുത്തിത്തറ രണ്ടാമതുമെത്തി.
വെപ്പ് എഗ്രേഡില്‍ ചെത്തിക്കാടന്‍ വള്ളം ഒന്നാമതും അമ്പലക്കടവന് രണ്ടാമതുമെത്തി. തെക്കനോടി തറവള്ളം വനിതാ വിഭാഗത്തില്‍ ആലപ്പുഴ പുത്തൂരാന്‍സ് ബോട്ട് ക്ലബ്ബിന്റെ സാരഥി ഒന്നാമതും ദേവസ് രണ്ടാമതുമെത്തി. ജലോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരന് സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രൊഫഷണല്‍ തുഴച്ചില്‍കാരെയും അന്യ സംസ്ഥാനക്കാരെയും മത്സരിപ്പിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കവും ഫൈനല്‍ വൈകാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: