ശ്രീരാമ സൈന്യം ലങ്കയിലേക്കു കടക്കാനുള്ള തെയ്യാറെടുപ്പിലാണ്. അതിനയുള്ള തന്ത്രങ്ങള്‍ മെനയുന്നു. വിഭീഷണന് തന്റെ അറിവുകള്‍ പങ്കുവച്ചു. വിഭീഷണന്റെ മന്ത്രിമാരായ അനലന്‍, ശരഭന്‍, സമ്പാതി, പ്രഘസന്‍ എന്നിവര്‍ പക്ഷികളുടെ രൂപത്തില്‍ ലങ്കന്‍ രാജധാനിയില്‍ പറന്നെത്തി ശത്രുബലത്തെയും അവിടുത്തെ സജ്ജീകരണങ്ങളെയും തിരിച്ചറിഞ്ഞു വിശദീകരിച്ചു. അതിനനുസരിച്ചു വേണം നമ്മുടെ ആക്രമണമെന്ന് വിഭീഷണന് അഭിപ്രായപ്പെട്ടു. വിഭീഷണ നിര്‍ദേശം ശ്രീരാമന് അംഗീകരിച്ചു. യുദ്ധതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത് വാനരസൈന്യനായകന് നീലനാണ്.
എന്നാല്‍ ദൂരെ നിന്നും രാവണനെക്കണ്ടപ്പോള് സുഗ്രീവന്റെ മനസ് പെട്ടെന്ന് ക്ഷോഭിച്ചു. ഒറ്റച്ചാട്ടത്തിന് രാവണന്റെ മേത്തേക്കു ചാടി കിരീടം തെറിപ്പിച്ച് രാവണനെയും മറിച്ചിട്ടു. രാവണന് മായായുദ്ധം തുടങ്ങും മുന്‍പ് തിരിച്ചു ചാടി ശ്രീരാമ സന്നിധിയില്‍ എത്തി.
ആലോചന കൂടാതെയുള്ള സുഗ്രീവ പ്രവൃത്തിയെ ശ്രീരാമന് വിമര്‍ശിച്ചു. ഇനി ആലോചന കൂടാതെ ഒന്നും ചെയ്യരുതെന്നും അതു രാജധര്മമല്ലെന്നും ശ്രീരാമന് ഉപദേശിച്ചു വിലക്കി.
തുടര്‍ന്ന് ശ്രീരാമന് നിര്‍ദേശാനുസരണം വാനരസൈന്യം ലങ്കയെ വളഞ്ഞു. എന്നിട്ട് യുദ്ധാരംഭത്തിനു മുന്‍പ് ഒരിക്കല്‍ കൂടി രാവണ സിന്നിധിയിലേക്ക് ഒരു ദൂതനെ അയക്കണമെന്ന് ശ്രീരാമന് നിശ്ചയിച്ചു. ഇത്തവണ അംഗദനെയാണ് നിയോഗിച്ചത്.
അംഗദന് ഒറ്റച്ചാട്ടത്തിന് രാവണ സിന്നിധിയിലെത്തി ശ്രീരാമന്റെ സമാധാന നിര്‍ദേശം അറിയിച്ചു. താന്‍ ശ്രീരാമ ദൂതനാണെന്നും വാനരരാജനായ ബാലിയുടെ പുത്രനാണെന്നും വ്യക്തമാക്കി. ബാലിയെ രാവണന് ഓര്‍ക്കുന്നുണ്ടാകുമല്ലോ അല്ലെ എന്ന ചോദ്യത്തിലൂടെ മുന്‍കാല ചരിത്രങ്ങളും ഓര്‍മിപ്പിച്ചു. ബാലിയുടെ വാലില്‍ കുടുങ്ങി സപ്തസമുദ്രങ്ങളിലും മുങ്ങി വെള്ളം കുടിക്കുകയും ശ്വാസംമുട്ടുകയുമൊക്കെ ചെയ്തതാണല്ലോ. രാവണന് അംഗദനെ നേരെ കോപാകുലനായി. അടുത്തു നിന്ന രാക്ഷസ വീരന്മാരോട് അംഗദനെ ബന്ധിക്കാന്‍ കല്പിച്ചു. അവര്‍ വന്നു പിടികൂടുന്നതിന് അംഗദന് നിന്നു കൊടുത്തു.
തന്റെ ശക്തി തെളിയിച്ച് രാവണനെ ഭയപ്പെടുത്താനും രാക്ഷസന്മാരുടെ ശക്തിയറിയാനുള്ള അവസരമാണല്ലോ അത്. അവര്‍ വന്നു പിടികൂടിയ ശേഷം ഒറ്റച്ചാട്ടത്തിന് കൊട്ടാര ഗോപുരത്തിന്റെ മുകളിലേക്കു കുതിച്ചു. അംഗദനെ പിടികൂടിയിരുന്ന രാക്ഷസ വീരന്മാര് ഈ കുതിപ്പില്‍ നിലം പതിച്ചു നുറുങ്ങി വീണു.
അംഗദന് ഗോപുരത്തിനു മുകളില്‍ ചവുട്ടിയതോടെ ആ ശക്തിയില്‍ ഗോപുരം ഇടിഞ്ഞു വീണതും രാവണന് കണ്ടു. അംഗദന് ശൗര്യത്തോടെ തന്നെ ഉയര്‍ന്ന് ശ്രീരാമനു മുന്നിലെത്തി കൈകൂപ്പി നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: