കറാച്ചി: പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ സ്വകാര്യ ആശുപത്രിക്കു സമീപം ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തില്‍ എട്ടു പട്ടാളക്കാര്‍ ഉള്‍പ്പെടെ 15 പേര് മരിച്ചു. 50ഓളം പേര്‍ക്ക് പരുക്കേറ്റു.
പട്ടാളക്കാര്‍ സഞ്ചരിക്കുകയായിരുന്ന ട്രക്കിനെ ലക്ഷ്യംവച്ച് മോട്ടോര്‍ സൈക്കിളില്‍ വന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റോഡിലൂടെ കടന്നു പോകുകയായിരുന്ന പട്ടാള ട്രക്ക് ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. 25 കിലോഗ്രാം വരുന്ന സ്ഫോടക വസ്തുവാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് ഫോറന്‍സിക് വിദഗ്ധന്‍ കബീര്‍ ഖാന് അറിയിച്ചു.
പാക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ആക്രമണത്തെ അപലപിച്ചു. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ തടസ്സപ്പെടുത്താന്‍ നടത്തിയ ശ്രമമാണിതെന്നും ഇത്തരം വെല്ലുവിളികള്‍ക്കു മുന്നില്‍ പതറില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: