ലഖ്നോ: ഗൊരഖ്പൂരിലെ ശിശു മരണങ്ങളില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘം ശിശുമരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിരവധി കുഞ്ഞുങ്ങള്‍ മരിച്ച ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗി ആദിത്യനാഥിനോടൊപ്പം കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി നഡ്ഡയും ആശുപത്രി സന്ദര്‍ശിച്ചിരുന്നു. കൂട്ടമരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും ആദിത്യനാഥ് അറിയിച്ചു. അവരുടെ റിപ്പോര്‍ട്ട് കിട്ടുന്നത് വരെ എല്ലാവരും കാത്തിരിക്കാന്‍ തയാറാകണം. ആശുപത്രി അധികൃതരുടെ വീഴ്ച കൊണ്ട് യു.പിയില്‍ എവിടെയും മരണങ്ങള് ആവര്‍ത്തിച്ചാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
ജപ്പാന് ജ്വരത്തിന്റെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുത്തിരുന്നു. മുഖ്യമന്ത്രി ആയതിന് ശേഷവും ആശുപത്രിക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. കൂട്ടമരണം തടയാന്‍ കേന്ദ്രം എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് ആദിത്യനാഥിനൊപ്പം ആശുപത്രി സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അറിയിച്ചു. ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: