ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ യാസിന് ഇട്ടൂ അടക്കം മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ മൂന്നു സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ അല്പം മുമ്പാണ് അവസാനിച്ചതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാസിന്റെ മരണം ജമ്മു കശ്മീര്‍ പോലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു.
ഈ വര്‍ഷം ഇന്ത്യ ലക്ഷ്യമിട്ടിരുന്ന ഭീകരരുടെ പട്ടികയില്‍ മുന്‍നിരയിലായിരുന്നു യാസിന്റെ സ്ഥാനം. ബഡ്ഗാമിലെ നാഗം ചദൂര സ്വദേശിയായ ഇയാള്‍ മെഹ്മൂദ് ഗസ്നാവി എന്ന പേരിലും അറിയപ്പെടുന്നു. കശ്മീരില്‍ ദീര്‍കാലമായി പ്രവര്‍ത്തിക്കുന്ന ഭീകരരില്‍ ഒരാളാണ് യാസിന്.
കഴിഞ്ഞ മാസം അവസാനം യാസിന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ സുരക്ഷാ സേനയ്ക്കു നേര്‍ക്ക് ജമ്മു കശ്മീരില്‍ നടക്കുന്ന നിരവധി ആക്രമണങ്ങള്‍ക്കു പിന്നില്‍ താനാണെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. കൂടാതെ, അടുത്തിടെ സംസ്ഥാനത്തുണ്ടായ ബാങ്ക് കവര്‍ച്ചകളുടെ പിന്നിലും ഇയാളാണെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: