ബദിയടുക്ക: ദേശീയ പതാക വലിച്ചുകീറിയെറിഞ്ഞ് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബദിയടുക്ക പോലീസ് രണ്ട് ലീഗ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തു. സംഭവത്തെക്കുറിച്ച് ഇന്റലിജന്റ്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പൈക്ക ചന്ദ്രംപാറയിലാണ് സംഭവം. ബദിയടുക്ക പഞ്ചായത്തില്‍ അര്‍ളടുക്കയിലെ മൊയ്തീന്‍കുഞ്ഞിയുടെ മകനും കോണ്‍ഗ്രസ് രണ്ടാം വാര്‍ഡ് കമ്മറ്റി പ്രസിഡണ്ടുമായ മുഹമ്മദ് ജാവേദിന്റെ(22) പരാതി പ്രകാരം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയംഗമായ ഒ.പി.ഹനീഫ, കൂടെയുണ്ടായിരുന്ന ഒ.പി.ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ബുധനാഴ്ച രാവിലെ ചന്ദ്രപാറയില്വെച്ച് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ടായ മുഹമ്മദ് ജാവേദ് സുഹൃത്തുമൊന്നിച്ച് മിഠായി വിതരണം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ ലീഗ് നേതാക്കളായ ഒ.പി.ഹനീഫയും ഒ.പി.ഇബ്രാഹിമും മുഹമ്മദ് ജാവദിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും സ്വാതന്ത്ര്യദിനാഘോഷം തടസ്സപ്പെടുത്തുകയുമായിരുന്നു. കോണ്ഗ്രസ്സുകാര് മധുരം വിതരണം ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞ ഇരുവരും മുഹമ്മദ് ജാവേദിന്റെ വാഹനത്തില്‍ കെട്ടിയിരുന്ന ദേശീയ പതാക അഴിച്ചെടുക്കുകയും കീറി നശിപ്പിക്കുകയുമായിരുന്നുവത്രെ. കൊടി കെട്ടിയ വടി കൊണ്ട് ജാവേദിനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ബദിയടുക്ക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: