കണ്ണൂര്‍:ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണനമേളയ്ക്ക് കലക്ടറേറ്റ് മൈതാനിയില്‍ ഗംഭീര തുടക്കം. മേള തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂരിന്റെ ആത്മാവാണ് കൈത്തറിയെന്നും അത് മുന്നോട്ടുവയ്ക്കുന്ന സംസ്കാരത്തെ ഒരു അനുഷ്ഠാനം കണക്കെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പി.കെ.ശ്രീമതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കൈത്തറി മേഖലയില്‍ പുതുതലമുറയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഡിസൈനര്‍ വസ്ത്രങ്ങള്‍ കൂടുതലായി ഉണ്ടാവേണ്ടതുണ്ടെന്നും അതിന് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ സേവനം ഉപയോഗപ്പെടുത്താമെന്നും എം.പി പറഞ്ഞു.
മേളയിലെ ആദ്യവില്‍പ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് കൗണ്‍സിലര്‍ ലിഷ ദീപക്കിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കണ്ണൂര്‍ കൈത്തറിയുടെ കാന്‍ലൂം ലോഗോ ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി പ്രകാശനം ചെയ്തു. കൈത്തറി വസ്ത്രങ്ങളുടെ ഓണ്ഡലൈന് വില്പനയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം കണ്ണൂര്‍ കാന്‍വീവ് ചെയര്മാന് കെ.പി.സഹദേവന് നിര്‍വഹിച്ചു. കൈത്തറി ആന്റ് ടെക്സ്റ്റൈല്‍സ് ഡയരക്ടര്‍ സുധീര്‍ കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചടങ്ങില്‍ അരക്കന്‍ ബാലന്, സി.രാജന്, കെ.ചന്ദ്രന്, കുടുവന്‍ പത്മനാഭന്, കെ.സുരേന്ദ്രന്, താവം ബാലകൃഷ്ണന്, പി.ബാലന്, ജോസഫ് പൈക്കട തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി.അബ്ദുല്‍ മജീദ് സ്വാഗതവും കെ.വി.സന്തോഷ്കുമാര്‍ നന്ദിയും പറഞ്ഞു.
സപ്തംബര്‍ 3 വരെ നടക്കുന്ന മേളയില്‍ 82 സ്റ്റാളുകളിലായി കണ്ണൂരിനു പുറമെ, തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള പ്രമുഖ കൈത്തറി സംഘങ്ങളുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്കെത്തിച്ചിട്ടുണ്ട്. കൈത്തറി സംഘങ്ങള്‍ക്ക് പുറമെ ഹാന്റക്സ്, ഹാന്‍വീവ്, കയര്‍, ദിനേശ് തുടങ്ങി സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍കാറും കൈത്തറി ടെക്സ്റ്റൈല്‍സ് വകുപ്പും സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ കൈത്തറി വികസന സമിതി എന്നിവ സംയുക്തമായാണ് ജില്ലയില്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. 20 ശതമാനം റിബേറ്റോടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന മേളയില്‍ 8 കോടി രൂപയുടെ വില്‍പ്പനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് ഡയരക്ടര്‍ കെ.സുധീര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: