കണ്ണൂര്‍:അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. വെള്ളൂരില്ലം എല്‍പി സ്കൂള്‍ ശതാബ്ദി സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടില്‍ ചെറിയൊരു ചായക്കട തുടങ്ങണമെങ്കില്‍ പോലും ലൈസന്‍സ് വേണമെന്നാണ് നിയമം. എന്നാല്‍ യാതൊരു ലൈസന്‍സുമില്ലാതെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയൊക്കെ എന്തൊക്കെയാണ്, ആരൊക്കെയാണ് പഠിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുമ്പോള്‍ നാട്ടുകാര്‍ സന്തോഷിക്കുകയാണ് ചെയ്യുക. അതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ -എയിഡഡ് സ്കൂളുകളില്‍ ഇത്തവണ വിദ്യാര്‍ഥികള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായി. സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളിലെന്ന പോലെ അണ് എയിഡഡ് സ്കൂളുകളിലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. പ്രതിഭാധനരായ അധ്യാപകര്‍ പൊതുവിദ്യാലയങ്ങളിലാണെന്ന തിരിച്ചറിവ് രക്ഷിതാക്കള്‍ക്ക് ഉണ്ടായത് ആശാവഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ മതനിരപേക്ഷതയുടെ കേന്ദ്രങ്ങളാവണം. അവ സംരക്ഷിക്കപ്പെടുന്നതിലൂടെ രാജ്യത്തിന്റെ ഭാവിയാണ് സുരക്ഷിതമാവുന്നത്. ജനകീയ പങ്കാളിത്തത്തിലൂടെ മാത്രമേ ഇത് സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു. 100 വര്‍ഷം പിന്നിട്ട വിദ്യാലയങ്ങള്‍ക്ക് പ്രത്യേക അംഗീകാര പദ്ധതി നടപ്പിലാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്തി അറിയിച്ചു.
ചടങ്ങില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മോഹനന് അധ്യക്ഷനായി. കെ.കെ.രാഗേഷ് എം.പി, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ലക്ഷ്മി, കടമ്പൂര് പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീഷന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ശോഭ, പി ബാലകൃഷ്ണന്, കെ.വി സുരേന്ദ്രന്, ഹെഡ്മാസ്റ്റര് സതീഷ് ശ്രീമന്ദിരം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: