കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ ഇന്നലെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ അടിയന്തിരമായി ഉത്തരവിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിധിന്യായത്തിലെ 534-ാം പേജില്‍ സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പരാമര്‍ശിക്കുന്നുണ്ട്. മന:പൂര്‍വമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് കണ്ടില്ലെന്ന് നടിച്ചെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. നേരത്തെ തോമസ് പി. ജോസഫ് കമ്മീഷന് ചൂണ്ടിക്കാണിച്ച വസ്തു തകളായിരുന്നു ഇതെല്ലാം. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നും വിധിയില്‍ പറയുന്നുണ്ട്. അതുകൊണ്ട് കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കേസ് ഉടന്‍ സിബിഐക്ക് വിടണം. തോമസ് പി. ജോസഫ് കമ്മിഷന്റെ ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ കേസില്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും.
കേസിലെ 161-ാം പ്രോസിക്യൂഷന് സാക്ഷിയും മുസ്ലീംലീഗ് നേതാവുമായ എം.സി. മായിന്‍ഹാജി കുറ്റകൃത്യത്തില്‍ പങ്കെടുത്തവര്‍ തന്നോട് സഹായം തേടിയതായി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിവുണ്ടായിട്ടും അധികൃതരെ അറിയിക്കാതിരുന്ന എം.സി. മായിന്‍ഹാജിക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. കൊലപാതകത്തിനുള്ള പദ്ധതി അറിഞ്ഞിട്ടും മറച്ചു വച്ചു. ഇത് കുറ്റകരമാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118-ാം വകുപ്പ് പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുക്കണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് മടികാണിക്കുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും മുരളീധരന് കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു വശത്ത് അനധികൃത കയ്യേറ്റം അനുവദിക്കില്ലെന്ന് പറയുന്ന സര്‍ക്കാര്‍ മറുവശത്ത് അനധികൃത കയ്യേറ്റത്തിനു കൂട്ട് നില്ക്കുന്നു. ചെറുവണ്ണൂരില്‍ മുസ്ലിംലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ് കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ബിജെപി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ശശീന്ദ്രനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: